ലഹോർ: കശ്മീർ വിഷയത്തിൽ സമനില തെറ്റിയ പാകിസ്ഥാൻ സ്വന്തം നാട്ടിൽ അക്രമം അഴിച്ച് വിടുന്നു. ലാഹോർ നഗരത്തിലെ മഹാരാജ രഞ്ജിത്ത് സിംഗിന്റെ പ്രതിമക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ പ്രതിമക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് പടിഞ്ഞാറൻ പ്രദേശം ഭരിച്ചിരുന്ന സിഖ് രാജാവായിരുന്നു മഹാരാജ രഞ്ജിത്ത് സിംഗ്. ഒൻപത് അടി ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമ കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു ലാഹോറിൽ അനാച്ഛാദനം ചെയ്തത്. വിനോദസഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കുന്ന പ്രതിമയാണ് തകർക്കപ്പെട്ടിരിക്കുന്നത്.
പ്രതിമ തകർത്തതിന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൗലാന ഖയിം റിസ്വിയുടെ തെഹ്രീക് ലബ്ബൈക് പാകിസ്ഥാൻ എന്ന സംഘടനയിലെ പ്രവർത്തകരാണ് ഇവർ. കശ്മീർ വിഷയത്തിലെ തങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് പ്രതിമ തകർത്തതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കശ്മീർ ഇന്ത്യക്ക് ലഭിക്കാൻ കാരണം രഞ്ജിത്ത് സിംഗാണ് എന്നും ഇവർ ആരോപിച്ചു.
എന്നാൽ അക്രമികളുടെ അവിവേകത്തെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. കശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്ന സമയത്ത് രഞ്ജിത്ത് സിംഗായിരുന്നില്ല, മറിച്ച് മഹാരാജ ഹരിസിംഗായിരുന്നു കശ്മീരിലെ ഭരണാധികാരി. ഇത് പോലും അറിയാതെ പ്രതിഷേധിക്കാനിറങ്ങിയവർ സ്വയം അപഹാസ്യരായിരിക്കുകയാണ്.
Discussion about this post