ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രീകൃഷ്ണനേയും അര്‍ജ്ജുനനേയും പോലെയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്. ലോക്സഭ തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍പെട്ട് നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന കോൺഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പരിഹസിച്ചു. ഗോവയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചൗഹാൻ.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. കൃഷ്ണാര്ജുനന്മാരെപ്പോലെ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതില്‍ അവര്‍ വ്യാപൃതരാണെന്നും ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പറയുന്നത്. എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നു പോലും അറിയാതെ അമ്പരന്നിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് താല്കാലിക പ്രസിഡന്റ് സോണിയാ ഗാന്ധി പ്രസ്താവനയിറക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി എന്തെങ്കിലും പ്രതികരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post