ഇന്ത്യ വ്യോമസേന വിങ്ങ് കമ്മാൻഡർ അഭിനന്ദൻ വർത്തമാനെ പിടി കൂടുന്നതിന് പിന്നിൽ പ്രവർത്തിച്ച പാക് കമാൻഡറെ ഇന്ത്യൻ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിലെ നഖ്യാൽ മേഖലയിൽ ഭീകരവാദികളെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സഹായിക്കുന്നതിനിടയിലാണ് ഇന്ത്യൻ സൈന്യം ഇയാളെ വെടി വച്ച് വീഴ്ത്തിയത്.
പാക് സൈന്യത്തിന്റെ സ്പെഷ്യൽ സർവ്വീസ് ഗ്രൂപ്പിലെ സുബോദറായ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.
നൗഷേര, സുന്ദർബാനി, പല്ലാൻ വാല മേഖലകളിൽ പാക് നുഴഞ്ഞു കയറ്റക്കാർക്ക് സഹായം ചെയ്തിരുന്നത് അഹമ്മദ് ഖാനാണെന്നാണ് വിവരം. കശ്മീരിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുളള പാക്കിസ്ഥാൻ പദ്ധതിയുടെ ഭാഗമായി തീവ്രവാദ സംഘടനയായ ജെയ്ഷ-ഇ.മുഹമ്മദിന്റെ പരിശീലനം ലഭിച്ച ഭീകരവാദികളെ സംഘടിപ്പിക്കുന്നതും ഇയാളായിരുന്നു.
ഫിബ്രവരിയിൽ നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തിയ പാക് യുദ്ധ വിമാനങ്ങളെ ഇന്ത്യ തുരത്തുന്നതിനിടയിലാണ് അഭിനന്ദൻ വർത്തമാന്റെ വിമാനം പാക് മേഖലയിൽ തകർന്ന് വീണത്. ഫിബ്രവരി 27 ന് പാക്കിസ്ഥാൻ പുറത്തുവിട്ട ചിത്രത്തിൽ അഭിനന്ദൻ വർത്തമാനിന് ഒപ്പം അഹമ്മദ് ഖാനെയും കാണാമായിരുന്നു. ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാൻ വന്ന പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം വെടിയേറ്റ് വീണത്.
ആഗസ്റ്റ് 17 ന് പൂഞ്ചിലെ കൃഷ്ണ ഘട്ടി മേഖലയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ പാക്കിസ്ഥാൻ മോർട്ടാർ ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് അഹമ്മദ് ഖാൻ കൊല്ലപ്പെട്ടത്.
Discussion about this post