1990ൽ പള്ളി ഗായക സംഘത്തിലെ ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ശിക്ഷാ ഇളവ് തേടി ആസ്ട്രേലിയൻ കർദിനാൾ ജോർജ് പെൽ സമർപ്പിച്ച അപ്പീൽ തള്ളി. ആറു വർഷത്തെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ആസ്ട്രേലിയൻ സുപ്രീംകോടതി മുമ്പാകെ നൽകിയ ഹർജിയാണ് തള്ളിയത്.
സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ലൈംഗിക പീഡന കേസിൽ ഒരു കർദിനാൾ ശിക്ഷിക്കപ്പെടുന്നത്.
മൂന്നു വർഷവും എട്ട് മാസവും ശിക്ഷ പൂർത്തിയായാൽ കർദിനാൾ പരോളിന് അർഹനാകുമെന്ന് ചീഫ് ജസ്റ്റിസ് അന്ന ഫെർഗൂസന് വ്യക്തമാക്കി. ശിക്ഷക്കെതിരെ കർദിനാളിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയ 13 എതിർവാദങ്ങളും കോടതി തള്ളി.കേസിൽ കർദിനാളിന്റെ അപ്പീൽ തള്ളിയത് ദൈവനിശ്ചയമാണെന്ന് ഇരയുടെ അഭിഭാഷകർ പ്രതികരിച്ചു.
23 വർഷം മുമ്പ് മെൽബൺ സെന്റ് പാട്രിക്സ് പള്ളിയിലെ പുരോഹിതനായിരിക്കെയാണ് ആൺകുട്ടികളെ കർദിനാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഞായറാഴ്ച പ്രാർഥനക്ക് എത്തിയ ഗായിക സംഘത്തിലെ 13 വയസുള്ള ആൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ മാർച്ച് 13നാണ് കേസിൽ കർദിനാളിന് തടവുശിക്ഷ വിധിച്ചത്.
2014ൽ പീഡന കേസിലെ ഇരകളിൽ ഒരാൾ 30ാം വയസിൽ അമിത അളവിൽ ഹെറോയിൻ മയക്കുമരുന്ന് ഉള്ളിൽ ചെന്ന് മരണപ്പെട്ടിരുന്നു
Discussion about this post