പാക്കിസ്ഥാനിൽ എയ്ഡ്സ് രോഗം അതിവേഗം പടർന്നു പിടിക്കുന്നതായി റിപ്പോട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാൻ കോടിക്കണക്കിനു രൂപ വകയിരുത്തുമ്പോഴും പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ ശ്രദ്ധിക്കുന്നതിൽ പാക്കിസ്ഥാന്റെ പാളിച്ചകളാണ് ഇത്തരം റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്. പിന്നിട്ട വർഷം 1.2 ലക്ഷം കോടി പാക്കിസ്ഥാൻ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തിൽ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോർട്ടുകൾ.
പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാൻ കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ നിലവാരമില്ലാത്തവയാണ്. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനിൽ ഉള്ളത്. ഇതിൽ 2.7 ലക്ഷം പേരും സിന്ധ് പ്രവിശ്യയിലാണ്.
രണ്ടു ലക്ഷം ജനസംഖ്യയുളള ഇവിടെ 2018 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 54 പേർക്കാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. എന്നാൽ ഈ വർഷം ജൂലൈ 27 വരെ 85 പേർ കൂടി എച്ച്ഐവി പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നു. ഇതിൽതന്നെ 56 സ്ത്രീകളും എഴു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുളള വസായോ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ മേയിൽ നാനൂറോളം പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചിരുന്നു. അതിലും കുട്ടികളാണ് കൂടുതൽ. അണുബാധയുള്ള സിറിഞ്ച് ഉപയോഗിച്ച് ഒരേ ഡോക്ടര്‍ കുത്തിവച്ചതിലൂടെയാണ് ഇത്രയധികം കുട്ടികള്‍ക്ക് എച്ച്ഐവി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ശിശുരോഗ വിദഗ്ധനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫർ ഘാംഗ്രോയെ ഇതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിരപരാധിയാണെന്നും എയ്ഡ്സ് എങ്ങനെ പകർന്നുവെന്ന് അറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാദം. ഡോക്ടര്‍ക്കും എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
Discussion about this post