ഡൽഹി: ഇന്ത്യൻ സമ്പദ്ഘടന ആശങ്കാജനകമാണെന്ന മന്മോഹൻ സിംഗിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. സമീപ ഭാവിയിൽ തന്നെ ഇന്ത്യൻ സമ്പദ്ഘടന മികച്ച ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മന്മോഹൻ സിംഗിന്റെ നിഗമനങ്ങളോട് കേന്ദ്രസർക്കാർ യോജിക്കുന്നില്ല. വിടുവായിത്തത്തിലല്ല പ്രവൃത്തിയിലാണ് കേന്ദ്രസർക്കാർ വിശ്വസിക്കുന്നത്. മന്മോഹൻ സിംഗിന്റെ ഭരണ കാലത്ത് ഇന്ത്യൻ സമ്പദ്ഘടന ലോകത്ത് പതിനൊന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്ന് അത് ആദ്യ മൂന്നിലേക്ക് കുതിക്കുകയാണ്.’ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
സമ്പദ്ഘടനയെ കുറിച്ച് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ജി എസ് ടി നടപ്പിലാക്കിയപ്പോഴും സമാനമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സർക്കർ ശരിയായ പാതയിൽ മുന്നോട്ട് പോയി. എല്ലാ മാസവും യോഗങ്ങൾ ചേർന്നു. ഇപ്പോൾ സ്ഥിതി എല്ലാവർക്കും സ്വീകാര്യമായി. ജനങ്ങളോട് പ്രതിബദ്ധതയുള്ള സർക്കാരുകൾ അപ്രകാരമാണ് പ്രവർത്തിക്കുക. ജാവ്ദേക്കർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ സമ്പദ്ഘടന അപകടത്തിലാണെന്ന് വ്യാപകമായി പ്രചാരണങ്ങളുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന കോൺഗ്രസ്സ് നേതാവ് മന്മോഹൻ സിംഗും അപ്രകാരം പ്രതികരിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക നവീകരണ നയങ്ങളിൽ പ്രതീക്ഷയർപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
Discussion about this post