ഇസ്ലാമാബാദ്: മുത്തലാഖ് അനിസ്ലാമികവും കുറ്റകരവുമാണെന്ന് പാകിസ്ഥാനിലെ മുസ്ലീം പണ്ഡിതർ. മുത്തലാഖ് നിരോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മതപണ്ഡിതർ അഭിപ്രായപ്പെട്ടു.
ഇസ്ലാമിക ചരിത്രത്തിൽ മുത്തലാഖ് ചെയ്യുന്നവർക്ക് കർശനമായ ശിക്ഷകൾ നൽകിയിരുന്നെന്നും നിരോധിക്കാനുള്ള ആവശ്യം ന്യായമായി പരിഗണിക്കുമെന്നും പാകിസ്ഥാൻ ഫെഡറൽ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം വ്യക്തമാക്കി. മുത്തലാഖ് ചൊല്ലി സ്ത്രീകളെ വഴിയാധാരമാക്കിയിരുന്നവരെ ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഹസ്രത് ഉമർ കഠിന ശിക്ഷകൾക്ക് വിധേയമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെ മുത്തലാഖ് നിരോധിക്കാനുള്ള പണ്ഡിതരുടെ ആവശ്യത്തെ വ്യക്തിപരമായി താൻ അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വന്നതിന് ശേഷം വിഷയം പാകിസ്ഥാനിലും സജീവ ചർച്ചയായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും മുത്തലാഖ് നിരോധനത്തെ എതിർത്തിരുന്നു. എന്നാൽ മുസ്ലീം സ്ത്രീകൾ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു. എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിൽ പാസാക്കാനും അതു വഴി നിയമം കൊണ്ടു വരാനും എൻഡിഎ സർക്കാരിന് സാധിച്ചിരുന്നു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് 2017ൽ സുപ്രീം കോടതിയും വിധിച്ചിരുന്നു.
Discussion about this post