റോഹ്ത്തക്ക്: ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കും. ഖട്ടറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഹരിയാനയിലെ റോത്തക്കിൽ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
മനോഹർ ലാൽ ഖട്ടറെ വീണ്ടും അധികാരത്തിൽ എത്തിക്കണമെന്നും അഞ്ചു വർഷം ഒട്ടേറെ വികസന പദ്ധതികൾ ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതായും നരേന്ദ്രമോദി പറഞ്ഞു. “കഴിഞ്ഞ ലേക്സഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾ എന്നെ പിന്തുണച്ചു. അതുപോലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”- നരേന്ദ്രമോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കേന്ദ്രസർക്കാരിന്റ്റെ കഴിഞ്ഞ നൂറ് ദിവസത്തെ നേട്ടങ്ങളും പ്രധാനമന്ത്രി റാലിയിൽ അക്കമിട്ട് നിരത്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ നിർണ്ണായകം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. മുത്തലാഖ് ബില്ലിലും ആരോഗ്യ രംഗത്തെ പരിഷ്കാരങ്ങളിലും സാമ്പത്തിക ശാക്തീകരണ നടപടികളിലും ജലസംരക്ഷണ നയത്തിലുമൊക്കെയുള്ള ജനങ്ങളുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ഹരിയാനയിൽ അധികാരം നിലനിർത്താൻ സാധിക്കുമെന്ന് ഉറപ്പാണെന്ന് മനോഹർലാൽ ഖട്ടർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനപ്രിയ നയങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിന്റെ നയങ്ങൾ കൂടി വിജയകരമായി ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ കോൺഗ്രസ്സാകട്ടെ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയത് പരിഹരിക്കാൻ കഴിഞ്ഞതായി കോൺഗ്രസ്സ് അവകാശപ്പെടുന്നുണ്ടെങ്കിലും ഹൂഡ ക്യാമ്പ് അത്ര ശുഭസൂചനയല്ല കോൺഗ്രസ്സ് നേതൃത്വത്തിന് നൽകുന്നത്.
Discussion about this post