ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയിലെ പാകിസ്ഥാൻ സ്ഥിരം പ്രതിനിധി സ്ഥാനത്ത് നിന്നും മലീഹ ലോധിയെ മാറ്റാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നു. ഐക്യരാഷ്ട്ര പൊതു സഭയിലെ പ്രസംഗത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. മലീഹയ്ക്ക് പകരം മുനീർ അക്രം ആയിരിക്കും ഐക്യരാഷ്ട്ര സഭയിൽ ഇനി പാകിസ്ഥാനെ പ്രതിനിധീകരിക്കുക.
സാങ്കേതിക തകരാർ മൂലം വിമാനയാത്ര മുടങ്ങിയ ഇമ്രാൻ ഖാൻ വെള്ളിയാഴ്ചയ്ക്ക് പകരം ഒരു ദിവസം വൈകി ശനിയാഴ്ചയാണ് പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചത്.
ഇന്ത്യയ്ക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ മലീഹയുടെ പ്രകടനം മോശമായിരുന്നു എന്നതാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇന്ത്യയെ മോശമായി ചിത്രീകരിക്കാൻ വേണ്ടി ഐക്യരാഷ്ട്ര സഭയിൽ വ്യാജ ചിത്രം പ്രദർശിപ്പിച്ചതിന്റെ നാണക്കേടും മലീഹയ്ക്ക് സ്വന്തമാണ്. കശ്മീരികൾക്ക് എതിരെ ഇന്ത്യ നടത്തുന്ന ആക്രമണത്തിന്റേതെന്ന പേരിൽ മലീഹ പ്രദർശിപ്പിച്ച ചിത്രം ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്ഥീൻ പെൺകുട്ടിയുടേതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. അന്താരാഷ്ട്ര പുരസ്കാരം നേടിയ ഹെയ്ദി ലെവിനെയുടെ ആ ചിത്രത്തിന്റെ പേരിൽ പാകിസ്ഥാൻ ലോകത്തിന് മുന്നിൽ പരിഹാസ്യമായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഇമ്രാൻ ഖാൻ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്ക് വെച്ച മലീഹ, ബോറിസ് ജോൺസണെ യു കെ വിദേശകാര്യ മന്ത്രി എന്ന് സംബോധന ചെയ്തതും വിവദമായിരുന്നു. നേരത്തെ പാകിസ്ഥാന് വേണ്ടി ഒരു വേദിയിൽ ഹാജരാകുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിലും അവർക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും ഇന്ത്യൻ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീനോട് മലീഹ ദയനീയമായി പരാജയപ്പെട്ടിരുന്നു.
മുൻ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സർവ്വീസിൽ നിന്നും ശിക്ഷാനടപടി ഏറ്റുവാങ്ങുകയും പങ്കാളിയായ മാരിജാന മിഹിക്കുമായി പരസ്യമായി തല്ലുണ്ടാക്കിയതിന് മാൻഹട്ടൻ പൊലീസിന്റെ നടപടി ഏറ്റുവാങ്ങുകയും ചെയ്ത വ്യക്തിയാണ് മലീഹ ലോധിക്ക് പകരം വരുന്ന മുനീർ അക്രം.
Discussion about this post