ഭീകരവാദികൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവർക്കുമെതിരെ മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാൻ അന്താരാഷ്ട്ര സാമ്പത്തിക കർമ്മ സേനയുടെ ഗ്രേ പട്ടികയിൽ തുടരുന്നു. എഫ് എ ടി എഫിന്റെ പുതിയ പട്ടിക പ്രകാരം പാകിസ്ഥാൻ കരിമ്പട്ടികയിൽ ഉൾപ്പെടാൻ സാദ്ധ്യതയുള്ളതായും അന്താരാഷ്ട്ര മാദ്ധ്യമം സൂചന നൽകുന്നു. ലഷ്കർ തലവനും ജമാ അത്ത് ഉദ്ദവ സ്ഥാപകനുമായ ഹാഫീസ് സയീദ് അടക്കമുള്ള ഭീകരർക്കെതിരെ നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പാകിസ്ഥാന് ഇക്കുറിയും വിനയായിരിക്കുന്നത്.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും നിർവ്വചിക്കുന്നതിൽ പാകിസ്ഥാൻ റിസർവ്വ് ബാങ്ക് പരാജയപ്പെട്ടതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ ഉള്ളതായി സൂചനയുണ്ട്.
നിയമപരവും നിയമവിരുദ്ധവുമായ മാർഗ്ഗങ്ങളിലൂടെ പാകിസ്ഥാനിൽ ഭീകര സംഘടനകൾ കള്ളപ്പണം അനായാസം വിപണനം ചെയ്യുന്നതായും ഇത് രാജ്യത്തിന്റെ പല മേഖലകളെയും തകർക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരം സംഘടനകൾക്കെതിരെ നടപടി എടുക്കാൻ ഭരണകൂടത്തിന് സാധിക്കാത്തത് ഭീകരത ആ രാജ്യത്ത് അത്രമേൽ സാർവത്രികമാണെന്നതിന്റെ തെളിവായും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഒക്ടോബർ 13 മുതൽ 18 വരെ നടക്കുന്ന സാമ്പത്തിക കർമ്മ സേനയുടെ ഏഷ്യാ പസഫിക് വിഭാഗത്തിന്റെ പ്ലീനറി യോഗത്തിലാണ് പാകിസ്ഥാനെതിരെ നടപടി പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ ഇടപെടലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയിൽ പെടുത്താൻ ഇടയാക്കിയതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാനെ സാമ്പത്തികമായി പാപ്പരാക്കാനുള്ള ഇന്ത്യൻ അജണ്ടയുടെ ഭാഗമാണ് നടപടിയെന്നും പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ ആരോപിച്ചിരുന്നു.
എന്നാൽ പാകിസ്ഥാനെതിരെ മതിയായ കാരണങ്ങളുണ്ടായിട്ടും കരിമ്പട്ടികയിൽ പെടുത്തുന്നത് വൈകുന്നതിനെതിരെ ഇന്ത്യയും ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് എഫ് എ ടി എഫ് അടിയന്തര നടപടിക്ക് മുതിരുന്നതെന്നും സൂചനയുണ്ട്. എഫ് എ ടി എഫിൽ ചൈനക്കുള്ള സ്വാധീനം പാകിസ്ഥാന് അനുകൂലമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യതയും ഇന്ത്യ തള്ളിക്കളയുന്നില്ല.
ഐക്യരാഷ്ട്ര സഭയുടെ 1267ആം പ്രമേയം പ്രകാരമുള്ള 40 മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാകിസ്ഥാൻ വീഴ്ച വരുത്തിയിരിക്കുന്നതായാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അൽ ഖ്വയിദ, ജമാ അത്തുദ്ദവ, ഫല ഇ ഇൻസാനിയാത്ത് ഫൗണ്ടേഷൻ, ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ തിരിച്ചറിയാനും വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു എഫ് എ ടി എഫ് പാകിസ്ഥാനെ ഗ്രേ പട്ടികയിൽ പെടുത്തിയത്. ഇതിന്റെ ഫലമായി പാകിസ്ഥാന് വലിയ തോതിൽ സാമ്പത്തിക സഹായം നഷ്ടമായിരുന്നു.
അന്താരാഷ്ട്ര സാമ്പത്തിക കർമ്മ സേന പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുകയാണെങ്കിൽ നിലവിലുള്ള സാമ്പത്തിക സഹായം കൂടി നഷ്ടമാകുന്ന പാകിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് കൂപ്പു കുത്തും.
Discussion about this post