തൃശ്ശൂര്‍: ലോ കോളേജ് പഠനകാലത്തെ മാര്‍ക്ക് തിരുത്തല്‍ വിവാദത്തെ പറ്റി വി.ടി ബല്‍റാം എംഎല്‍എയുടെ വിശദീകരണം. മാര്‍ക്ക് തിരുത്തല്‍ ആരോപണം അടിസ്ഥാനരഹിതമാണ്. ലോ കോളേജിലെ അധ്യാപകര്‍ തമ്മിലുള്ള കിട മത്സരമാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത.് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ബല്‍റാമിന്റെ വിശദീകരണം.
‘ആ ക്യാമ്പസിലെ പതിവായ അധ്യാപകര്‍ തമ്മില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കിടമത്സരങ്ങളാണു പ്രസ്തുത വിവാദത്തിലേയും അടിസ്ഥാനകാരണം.
ലീഗല്‍ ഡ്രാഫ്റ്റിംഗ് എന്ന തീര്‍ത്തും ഇന്റേണലായി മാത്രം മാര്‍ക്കിടേണ്ട പേപ്പറില്‍ സാധാരണഗതിയില്‍ എല്ലാവര്‍ക്കും രണ്ടോ മൂന്നോ അഡീഷണല്‍ ചാന്‍സുകള്‍ നല്‍കാറുണ്ട്. നാലു ചാന്‍സ് വരെ ലഭിച്ചവരും മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. എന്നാല്‍ സി.പി.എം. അനുഭാവിയായ അധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാര്‍ത്ഥം ഒരു ചാന്‍സ് നല്‍കുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവര്‍ക്ക് ചാന്‍സ് നല്‍കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിന്‍സിപ്പലിനു വിവിധ സംഘടനകളില്‍പ്പെട്ട പത്തോളം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയപ്പോള്‍ എല്ലാവര്‍ക്കുമായി ഒരു ചാന്‍സ് കൂടി നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തില്‍ എല്ലാവരും എഴുതി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാത്ത അധ്യാപിക പഴയ മാര്‍ക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിന്‍സിപ്പല്‍ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാര്‍ക്കുകള്‍ കൂടി ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ ‘മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍’ ആയി ഇപ്പോള്‍ സംഘാക്കള്‍ ചിത്രീകരിക്കുന്നത്.’-ബല്‍റാം വിശദീകരിക്കുന്നു.
ലോ കോളേജ് പഠനകാലത്ത് കോളേജിലെ സംഘടന രാഷ്ട്രീയ രംഗത്ത് സജീവമാകാതിരുന്നതിന്റെ കാരണവും, അടിപിടി രാഷ്ട്രീയത്തോടുള്ള വിമുഖതയും ബല്‍റാം പ്രകടിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കുക-
ഫേസ്ബുക്ക് എന്നെ സംബന്ധിച്ചൊരു മാധ്യമം മാത്രമാണു. മറ്റ് എല്ലാവരേയും പോലെ എനിക്കും ലോകത്തോട് പറയാനുള്ളത് വിളിച്ചുപറയാനുള്ള ഒരു മാധ്യമം. 250ഓ 500ഓ ആളുകള്‍ പങ്കെടുക്കുന്ന ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗത്തിലൂടെ നടത്തുന്ന ആശയപ്രചരണത്തേക്കാള്‍ ഇഫക്റ്റീവ് ആണു ഒറ്റയടിക്ക് ഒരു ലക്ഷത്തിലേറെ ആളുകളിലേക്ക് എത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്. ജനാധിപത്യം അടിസ്ഥാനപരമായിത്തന്നെ പോസിറ്റീവായ ആശയരൂപീകരണമാണു. ആശയം മാത്രമാണു ജനാധിപത്യത്തിന്റെ ആയുധം. ഫാഷിസമടക്കമുള്ള പ്രതിലോമകരമായ ആശയങ്ങളുടെ പ്രതിരോധത്തിനും ഏറ്റവും ഇഫക്റ്റീവായത് അവര്‍ തന്നെ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ബദല്‍ പ്രചരണങ്ങളാണു എന്നാണെന്റെ ബോധ്യം. ബോംബുണ്ടാക്കിയും അത് പൊട്ടിച്ചും കൊന്നുവീഴ്ത്തിയും മരിച്ചുവീണും ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്ന നവവിപ്ലവകാരികള്‍ക്ക് ആശംസകള്‍ നേരുന്നു. എന്നാല്‍ എന്തുകൊണ്ട് ഫാഷിസ്റ്റ് ആശയങ്ങള്‍ സമൂഹത്തില്‍ സ്വീകാര്യത നേടുന്നു എന്നതാണു എന്റെ ചിന്താവിഷയം.
ഗുരുതരമായ രാഷ്ട്രീയസാമൂഹിക വിഷയങ്ങളേക്കുറിച്ചുള്ള വിമര്‍ശ്ശനങ്ങളുടെയും വസ്തുതകള്‍ വെച്ചുള്ള വിശദീകരണങ്ങളുടെയും ഒപ്പം സാന്ദര്‍ഭികമായുള്ള പരിഹാസവും ആക്ഷേപഹാസ്യവുമൊക്കെ ഞാനടക്കമുള്ളയാളുകള്‍ പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയയുടെ പതിവ് വഴികളാണു. അതിനിടയില്‍ ഒരു കോളേജ് തെരഞ്ഞെടുപ്പ് നിലവാരത്തിലുള്ള വ്യക്തിപരമായ ആക്ഷേപത്തിനു മറുപടി പറയേണ്ടിവരുന്നുവെന്നത് ഖേദകരമാണെങ്കില്‍ക്കൂടി ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഇന്റഗ്രിറ്റിയുടെയും ക്രഡിബിലിറ്റിയുടേയും പ്രശ്‌നമായതുകൊണ്ട് ഒരു വിശദീകരണത്തിനു നിര്‍ബന്ധിതനായിത്തീരുകയാണു.
1995 മുതല്‍ 2009 വരെയുള്ള 14 വര്‍ഷം നീണ്ട എന്റെ കലാലയ, അക്കാദമിക്ക് ജീവിതം ആര്‍ക്കും പരിശോധിക്കാവുന്നതാണു. മുന്‍പ് ചില ഇന്റര്‍വ്യൂകളില്‍ പറഞ്ഞത് പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനമാണു (കാമ്പസിനകത്തും പുറത്തുമുള്ളത്) എന്റെ കലാലയ കാലത്തിന്റെ മുന്‍ഗണനകളെ നിര്‍ണ്ണയിച്ചിരുന്നത്. ഒരു കെ.എസ്.യു. പ്രവര്‍ത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലര്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹം. അതിന്റെ ഭാഗമായാണു ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് ടു വരെയുള്ള റസിഡന്‍ഷ്യല്‍ ജീവിതത്തിനുശേഷം വിദ്യാര്‍ത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേരാന്‍ തീരുമാനിച്ചത്. കെ.എസ്.യു. പ്രവര്‍ത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ല്‍ ഇയര്‍ റപ്രസെന്റേറ്റീവും 1997ല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.
സംഘടനാപ്രവര്‍ത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടര്‍ച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങള്‍ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വര്‍ഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കൂടി എഴുതി തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേര്‍ന്നത്. 1600ഓളമായിരുന്നു എന്‍ട്രന്‍സിനു സംസ്ഥാനതലത്തില്‍ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ല്‍ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വര്‍ഷം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ല്‍ത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ 2001ല്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തില്‍ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ല്‍ത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂര്‍ത്തിയാക്കിയത്.
പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റില്‍ എം.ബി.എ.ക്ക് ചേര്‍ന്നത്. ആ എന്‍ട്രന്‍സ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവര്‍ത്തനത്തില്‍ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാന്‍സില്‍ത്തന്നെ ഫസ്റ്റ് ക്ലാസില്‍ എം.ബി.എ. ബിരുദം നേടി.
ഇത്രയും ബിരുദങ്ങള്‍ക്ക് ശേഷമാണു തൃശൂര്‍ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സൗകര്യാര്‍ത്ഥം ഗവ. ലോ കോളേജില്‍ എല്‍.എല്‍ബിക്ക് ചേര്‍ന്നത്. ആ എന്‍ട്രന്‍സ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു. അക്കാലത്ത് തന്നെ വിദ്യാര്‍ത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. കെ.എസ്.യു. ഭാരവാഹിസ്ഥാനമൊഴിഞ്ഞ ഞാന്‍ ക്യാമ്പസിനകത്തെ ദൈനം ദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമായിരുന്നില്ല. അവിടത്തെ തെരഞ്ഞെടുപ്പുകളിലും ഒരു പ്രസംഗകന്‍ എന്നതില്‍ക്കവിഞ്ഞ പങ്കാളിത്തം ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലത്തെ മറ്റ് എല്ലാ ക്യാമ്പസുകളേയും പോലെ ക്രിമിനല്‍ സംഘങ്ങളേപ്പോലെ പരസ്പരം പോരടിച്ച് തലതല്ലിക്കീറിയിരുന്ന എസ് എഫ് ഐയും എ.ബി.വി.പി.യും തമ്മിലായിരുന്നു ക്യാമ്പസ് സംഘട്ടനങ്ങളില്‍ ഭൂരിഭാഗവും. അതിലൊന്നും ഞാന്‍ ഭാഗഭാക്കായിരുന്നില്ല എന്നതില്‍ ഇന്നും അഭിമാനമേ ഉള്ളൂ. അന്നും ഇന്നും എന്റെ വഴി ആശയങ്ങളുടേതാണു, ആയുധങ്ങളുടേതല്ല. അതുകൊണ്ടുതന്നെ ഫാഷിസ്റ്റ് ആശയങ്ങളെ തുറന്നുകാട്ടുന്നതിനു വടിവാളല്ല, ഫേസ്ബുക്ക് വാള്‍ തന്നെയാണു കൂടുതല്‍ പ്രയോജനക്ഷമമായി ഇന്നും തോന്നുന്നത്.
നൂറു വിദ്യാര്‍ത്ഥികളുള്ള ബാച്ചില്‍ ആദ്യ അവസരത്തില്‍ത്തന്നെ കോഴ്‌സ് പാസായി എന്‍ റോള്‍ ചെയ്യാന്‍ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേര്‍ക്ക് മാത്രമായിരുന്നു. ഇക്കാലയളവിലെ തീര്‍ത്തും നിസ്സാരമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീനമായ വ്യക്തിഹത്യ നടക്കുന്നത്. എന്റെ സഹപാഠികള്‍ എന്ന പേരില്‍ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ നുണപ്രചരണം നടത്തിവരുന്ന രണ്ട് പേര്‍ എന്റെ സഹപാഠികളോ ഞാന്‍ പഠിച്ച ത്രീ ഇയര്‍ എല്‍.എല്‍ബി.വിദ്യാര്‍ത്ഥികളോ പോലുമല്ല. ക്യാമ്പസിലെ എസ്.എഫ്.ഐ.യുടെ പ്രമുഖ നേതാക്കളായ അവരില്‍ ഒരാള്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു, മറ്റേയാളും യൂണിയന്‍ ഭാരവാഹിയായിരുന്നു എന്നാണോര്‍മ്മ. ആ ക്യാമ്പസിലെ പതിവായ അധ്യാപകര്‍ തമ്മില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കിടമത്സരങ്ങളാണു പ്രസ്തുത വിവാദത്തിലേയും അടിസ്ഥാനകാരണം.
ലീഗല്‍ ഡ്രാഫ്റ്റിംഗ് എന്ന തീര്‍ത്തും ഇന്റേണലായി മാത്രം മാര്‍ക്കിടേണ്ട പേപ്പറില്‍ സാധാരണഗതിയില്‍ എല്ലാവര്‍ക്കും രണ്ടോ മൂന്നോ അഡീഷണല്‍ ചാന്‍സുകള്‍ നല്‍കാറുണ്ട്. നാലു ചാന്‍സ് വരെ ലഭിച്ചവരും മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. എന്നാല്‍ സി.പി.എം. അനുഭാവിയായ അധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാര്‍ത്ഥം ഒരു ചാന്‍സ് നല്‍കുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവര്‍ക്ക് ചാന്‍സ് നല്‍കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിന്‍സിപ്പലിനു വിവിധ സംഘടനകളില്‍പ്പെട്ട പത്തോളം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയപ്പോള്‍ എല്ലാവര്‍ക്കുമായി ഒരു ചാന്‍സ് കൂടി നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തില്‍ എല്ലാവരും എഴുതി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാത്ത അധ്യാപിക പഴയ മാര്‍ക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിന്‍സിപ്പല്‍ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാര്‍ക്കുകള്‍ കൂടി ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ ‘മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍’ ആയി ഇപ്പോള്‍ സംഘാക്കള്‍ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എസ് ഐക്കാര്‍ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരില്‍ പ്രിന്‍സിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയര്‍മ്മെന്റിനു തൊട്ടുമുന്‍പ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ അപ്രതീക്ഷിതമായി തൃത്താലയില്‍ സ്ഥാനാര്‍ത്ഥി ആയി വന്നപ്പോള്‍ത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയര്‍ത്തിക്കൊണ്ടുവന്ന് ക്രഡിബിളിറ്റി തകര്‍ക്കാന്‍ എന്റെ ഈ സോ കോള്‍ഡ് സുഹൃത്തുക്കളും സഹപാഠികളും ഒന്ന് ശ്രമിച്ചുനോക്കിയിരുന്നുവെങ്കിലും അന്നതത്ര ഏശിയിരുന്നില്ല. ഇതിനേക്കാള്‍ ഹീനമായ മറ്റൊരാരോപണവും ഇന്ന് പ്രശസ്തമായ ഒരു പ്രൊഫഷണല്‍ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പഴയ എസ് എഫ് ഐ നേതാവിനേക്കൊണ്ട് ഉന്നയിപ്പിക്കാന്‍ പലരും ശ്രമിച്ചുനോക്കിയിരുന്നെങ്കിലും മാന്യയായ അവര്‍ ഇതുവരെ ആ സമ്മര്‍ദ്ദത്തിനു വഴങ്ങിയിട്ടില്ല.
ഇനിയും ഇത്തരത്തിലുള്ള ഏത് ആരോപണവും വ്യക്തിഹത്യയും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണു രാഷ്ട്രീയത്തിലെ പതിവ് സേഫ് സോണുകള്‍ ഒഴിവാക്കിയും എല്ലാ സ്ഥാപിത താത്പര്യങ്ങളേയും മാറിമാറി തഴുകിത്തലോടി കാലാകാലം എം.എല്‍.എ. ആയിരിക്കാനുള്ള സ്വാഭാവിക കരിയര്‍ മോഹങ്ങള്‍ കുറച്ചെങ്കിലും മാറ്റിവെച്ചും പറ്റാവുന്ന മേഖലകളില്‍ ഇടപെടാന്‍ ശ്രമിച്ചുപോരുന്നത്. അത്തരം ഇടപെടലുകള്‍ ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കുന്നുണ്ട് എന്നറിയുന്നത് എന്നേപ്പോലുള്ളവര്‍ക്ക് കൂടുതല്‍ ആവേശം പകരുകയേ ഉള്ളൂ.
അതുകൊണ്ട് ഓഡിറ്റിംഗ് തുടരട്ടെ. അതിനായി കൃത്യമായ ടൈമിംഗ് തന്നെ തെരഞ്ഞെടുത്ത സംഘാക്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍. ആരാണു ആയുധം സപ്ലൈ ചെയ്യുന്നതെന്നും ആരാണത് ഉപയോഗിക്കുന്നതെന്നും എല്ലാവരും കാണുന്നുണ്ട്.
Discussion about this post