കൊൽക്കത്ത: ആഞ്ഞുവീശിയ ബുൾബുൾ ചുഴലിക്കാറ്റിൽ മരണം എട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്നലെ അര്‍ധരാത്രിയോടെയാണ് കര തൊട്ടത്. ബംഗാളിൽ നിന്നും ബംഗ്ലാദേശ് മേഖലയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് 120 കിമീ വേഗതയിലാണ് കരതൊട്ടത്.
ബംഗ്ലാദേശിലും ഇന്ത്യയിലുമായി 25 ലക്ഷത്തോളം ജനങ്ങള്‍ ഇതിനോടകം ക്യാംപുകളിലേക്ക് മാറിയതായാണ് വിവരം. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും കൂടാതെ ഒഡീഷയിലും ചുഴലിക്കാറ്റ് കാര്യമായ നാശം വിതിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ വരവിനെ തുടര്‍ന്ന് ബംഗ്ലാദേശിലേയും ബംഗാളിലേയും വിമാനത്താവളങ്ങളുടേയും തുറമുഖങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. ബംഗാളില്‍ മൂന്ന് പേര് മരം വീണ് മരിച്ചപ്പോള്‍ ഒഡീഷയില്‍ ഒരാള്‍ മതിലിടിഞ്ഞ് വീണാണ് മരിച്ചത്. ബംഗ്ലാദേശിലും നാല് പേര് മരം വീണാണ് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിലെ നാലായിരത്തോളം വീടുകൾ ചുഴലിക്കാറ്റിൽ തകർന്നതായാണ് വിവരം. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ച ബംഗ്ലാദേശിലെ കുല്‍നയില്‍ വന്‍നാശമാണ് ഉണ്ടായത്. ശക്തമായ കാറ്റില്‍ ഇവിടെ മരങ്ങള്‍ വേരോടെ നിലം പതിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ക്കാട് മേഖലയായ സുന്ദര്‍ബന്‍ മേഖലയില്‍ വന്‍നാശമാണ് ചുഴലിക്കാറ്റിലുണ്ടായത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന സുന്ദര്‍ബന്‍ മേഖലയിലെ അപൂര്‍വ്വ സസ്യജന്തുജാലങ്ങളെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. ബംഗാള്‍ കടുവകളുടേയും ഇറാവാഡി ഡോള്‍ഫിനുകളുടേയും സജീവസാന്നിധ്യമുള്ള മേഖലയാണ് ഇത്.
ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ടെലിഫോണില്‍ സംസാരിച്ചു. ബംഗാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും ചുഴലിക്കാറ്റും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തില്‍ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Reviewed the situation in the wake of cyclone conditions and heavy rain in parts of Eastern India.
Spoke to WB CM @MamataOfficial regarding the situation arising due to Cyclone Bulbul. Assured all possible assistance from the Centre. I pray for everyone’s safety and well-being.
— Narendra Modi (@narendramodi) November 10, 2019
ദേശീയ ദുരന്ത നിവാരണ സേനയുടെ പത്ത് കമ്പനിയെ ബംഗാളിലേക്കും ആറ് കമ്പനിയെ ഒഡീഷയിലേക്കും അയച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
Discussion about this post