ശിശുജനാരോഗ്യ പരിപാലന രംഗത്ത് മുൻ പന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കുഞ്ഞുങ്ങളിൽ പോഷകാഹാരക്കുറവ് വ്യാപകമാകുന്നതായി റിപ്പോർട്ട്. പോഷകാഹാരക്കുറവ് കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ കുട്ടികളേക്കാള്‍ മികച്ചവരാണ് കശ്മീരിലെ കുട്ടികളെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇതു സംബന്ധിച്ച സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാനത്തെ അഞ്ച് കുട്ടികളില്‍ ഒരാള്‍ അതായത് 20.5% കുട്ടികൾ പോഷകാഹരക്കുറവ് അനുഭവിക്കുന്നവരാണെന്ന് സമഗ്ര ദേശീയ പോഷകാഹാര സര്‍വേയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. 15.5% ആണ് കശ്മീരിന്റെ കാര്യത്തില്‍ ഈ കണക്ക്. ഈ വിഭാഗത്തില്‍ ജമ്മു കശ്മീര്‍, ഗോവ (19.6%), തമിഴ്നാട് ട (19.7%) എന്നീ സംസ്ഥാനങ്ങൾക്ക് പിന്നിലാണ് കേരളമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ കൈതമുക്കില്‍ പട്ടിണികാരണം മണ്ണുവാരി തിന്ന കുട്ടിയുടെ കുടുംബത്തിലെ ഏഴു വയസ്സിന് താഴെയുള്ള ആറ് കുട്ടികളുടെ അവസ്ഥ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്. എന്നാൽ സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കിയിട്ടുള്ളവർക്ക് ഈ അവസ്ഥ പുതുമയല്ല. പലപ്പോഴും നമുക്ക് ചുറ്റുമുള്ള ചില കുടുംബങ്ങളില്‍ ഈ കാഴ്ച കാണാം. കേരളത്തിന് ഉയര്‍ന്ന ആരോഗ്യ സൂചിക ഉണ്ടെങ്കിലും, സാമ്പത്തിക അസന്തുലിതാവസ്ഥയും അനുബന്ധ പോഷകാഹാര പ്രശ്നങ്ങളും ഇവിടെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പുതുമയല്ല എന്നതാണ് വാസ്തവം.
പോഷകാഹാരക്കുറവുള്ള മിക്ക കുട്ടികളും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലോ ആദിവാസി വിഭാഗത്തിലോ പെട്ടവരാണെന്നതും ശ്രദ്ധേയമാണ്. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വകയിരുത്തുന്ന ഭീമമായ സംഖ്യകൾ എവിടേക്ക് പോകുന്നുവെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. പ്രത്യേകിച്ച് അട്ടപ്പാടിയിലെയും വയനാട്ടിലെ മറ്റ് ഉൾനാടൻ പ്രദേശങ്ങളിലെയും കുട്ടികളുടെ മരണ നിരക്കും ഗർഭിണികളിലെ ആരോഗ്യ പ്രശ്നങ്ങളും നിരന്തരമായി വിവാദങ്ങൾക്ക് വഴി വെക്കുന്ന സാഹചര്യവും സംസ്ഥാനത്ത് നിലനിൽക്കുന്നു.
കേരളത്തിലെ 12.6 ശതമാനം കുട്ടികളും ഭാരക്കുറവുള്ളവരാണെന്നതും ഈ വിഭാഗത്തിൽ രാജ്യത്ത് ഒൻപതാം സ്ഥാനത്താണ് കേരളം എന്നതും ആശങ്കാജനകമാണ്. ഊതിവീർപ്പിച്ച കണക്കുകളുടെയും അനാവശ്യ മേനി നടിക്കലിന്റെയും പിന്നാലെ പോകാതെ ഇനിയെങ്കിലും യാഥാർത്ഥ്യ ബോധത്തോടെ സാഹചര്യം മനസ്സിലാക്കി പെരുമാറാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകാത്ത പക്ഷം മണ്ണ് തിന്നുന്ന ദാരിദ്ര്യക്കോലങ്ങളായ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നമ്മുടെ കപട അഭിമാന ബോധത്തെ വ്രണപ്പെടുത്തിക്കൊണ്ട് മുഴച്ച് നിൽക്കുമെന്ന് തന്നെയാണ് ഈ പഠന വിവരങ്ങൾ നൽകുന്ന സൂചന.
Discussion about this post