തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി ലോക ബാങ്ക് നല്കിയ 1700 കോടി വകമാറ്റി ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതികളെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയുന്നു.
ലോക ബാങ്കിന്റെ 1700 കോടി രൂപ മാത്രമാണ് ഇതുവരെ പുറത്തുനിന്നു സാമ്പത്തികസഹായമായി ലഭിച്ചത്. അതാകട്ടെ, ശമ്പളവിതരണത്തിനും മറ്റുമായി ചെലവഴിക്കുകയും ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ക്ക് ഈ സാമ്പത്തികവര്‍ഷം തന്നെ തുക നല്‍കിത്തുടങ്ങേണ്ടിവരും. പണം വൈകിയാല്‍ പദ്ധതി നീളുകയും ലോകബാങ്കിന്റേത് ഉള്‍പ്പെടെയുള്ള തുടര്‍സഹായങ്ങളെ ബാധിക്കുകയും ചെയ്യും.
സെപ്റ്റംബറിലാണു ലോക ബാങ്ക് തുക അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1668 കോടി രൂപയുടെ പദ്ധതികള്‍ക്കു സര്‍ക്കാര്‍ അംഗീകാരം നല്കി. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്ഥാപന റോഡുകളുടെ നവീകരണത്തിനാണ് ഏറ്റവും കൂടുതല്‍ വിഹിതം 488 കോടി രൂപ. പ്രളയം ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ റോഡുകളാണ് ആദ്യഘട്ടത്തിലുള്ളത്. 266 കോടി രൂപയുടെ പദ്ധതികള്‍ക്കു ഭരണാനുമതിയും നല്കി. ഇതുള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടവയാണ്.
വകമാറ്റി ചെലവഴിച്ച പണം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തേണ്ടിവരും. സാമ്പത്തികപ്രതിസന്ധി അടുത്തൊന്നും തീരില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഈ തുക വിതരണം സര്‍ക്കാരിനു വെല്ലുവിളിയാകും.
അതേസമയം കവളപ്പാറ ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് 4 മാസമായിട്ടും പുനരധിവാസ ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ദുരന്തഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തി. ബന്ധുക്കളും വീടും ഭൂമിയും നഷ്ടമായ തങ്ങളെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ സഹായിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മരിച്ച 59 പേരുടെ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞാണ് സമരപ്പന്തലില്‍ ഇരുന്നത്. സഹായമൊഴുകുകയും പണം പിരിക്കുകയും ചെയ്തിട്ടും ദുരിതത്തിനു മാറ്റമുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. സൂചനാസമരം വൈകിട്ട് അവസാനിച്ചു.
Discussion about this post