മൂന്നാര്‍: ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണനെതിരെയും സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്ന നാലാമത്തെ സബ്കളക്ടറാണ് ഇദ്ദേഹം. മുന്‍ഗാമികളായ മൂന്നുപേര്‍ക്കെതിരേയും നേതാക്കള്‍ രംഗത്തുവന്നത് വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയെടുത്തപ്പോഴായിരുന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
വട്ടവടയിലെ ‘മാതൃകാഗ്രാമം’ പദ്ധതിക്കായി ഒന്നേമുക്കാല്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് ഇത്തവണ പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. മാതൃകാഗ്രാമം പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പിന് സാധ്യതയുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനെതിരേ വട്ടവട പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എ. രാമരാജ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
പേരെടുക്കാന്‍വേണ്ടി ഭൂപ്രശ്നങ്ങള്‍ സ്വയംസൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കുന്നവരാണ് ദേവികുളത്ത് മാറിമാറിവരുന്ന സബ് കളക്ടര്മാരെന്ന്് രാമരാജ് ആരോപിച്ചു. സബ് കളക്ടറും താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരും പരിസ്ഥിതിസംഘടനയായ യു.എന്‍.ഡി.പി.യുടെ ഏജന്റുമാരാണ്. എന്തുവിലകൊടുത്തും പദ്ധതി പൂര്‍ത്തിയാക്കും. വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തിലെ ആദിവാസികളടക്കമുള്ള പാവങ്ങളെ പരിസ്ഥിതിയുടെയും നീലക്കുറിഞ്ഞിയുടെയും പേരുപറഞ്ഞ് കുടിയിറക്കാനുള്ള ബോധപൂര്‍വമായ നടപടികളാണ് സബ് കളക്ടര്‍ നടത്തുന്നത്. പദ്ധതിഭൂമി വിലകൊടുത്ത് വാങ്ങിയതാണെന്നും പോക്കുവരവ് ചെയ്തുകൊടുക്കാത്തതിനാല്‍ സര്‍ക്കാര്‍ തരിശ്ശ് എന്നു കിടക്കുന്നതാണെന്നും ആണ് രാമരാജിന്റെ വാദം.
മുന്‍ എം.പി. ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയത്തെ തൊട്ടപ്പോഴാണ് ദേവികുളം സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്, വി.ആര്. പ്രേംകുമാര്‍, രേണുരാജ് എന്നിവര്‍ തെറിച്ചത്. ശ്രീറാം വെങ്കിട്ടരാമനാണ് കേസിന്റെ ഹിയറിങ് തുടങ്ങിവെച്ചത്. അവസാനത്തെ നോട്ടീസ് അയയ്ക്കാനിരിക്കേയാണ് ശ്രീറാമിന്റെ സ്ഥലംമാറ്റം.
പിന്നീടുവന്ന പ്രേംകുമാര്‍ ഒരുപടികൂടി മുന്നോട്ടുപോയി. ക്രമവിരുദ്ധമെന്ന് കണ്ട് ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പട്ടയം റദ്ദാക്കി. ജോയ്സ് ജോര്‍ജ് കളക്ടര്‍ക്ക് അപ്പീല്‍ നല്കി. അദ്ദേഹത്തിന്റെ ഭാഗംകേട്ട് നടപടി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ ഉത്തരവിട്ടപ്പോഴേക്കും പ്രേംകുമാറിനും സ്ഥലംമാറ്റമായി.
രേണുരാജ് പട്ടയത്തിനൊപ്പം തണ്ടപ്പേരും റദ്ദാക്കി. പട്ടയം റദ്ദാക്കിയതിന്റെ പതിനെട്ടാം ദിവസം രേണുരാജിന് സ്ഥലംമാറ്റമായി. ശ്രീറാമും പ്രേംകുമാറും ഏറക്കുറെ ഒരുവര്‍ഷവും രേണുരാജിന് പത്തുമാസവുമാണ് ഈ സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞത്. മൂന്നുപേരെയും മാറ്റിയത് അപ്രധാന പോസ്റ്റുകളിലേക്കും. ഇവര്‍ക്ക് പിന്‍ഗാമിയായി എത്തിയ എസ്. പ്രേംകൃഷ്ണനെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും സ്ഥാനമാറ്റം പ്രതീക്ഷിക്കാം.
Discussion about this post