യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ദേവാലയത്തിൽ പ്രാർത്ഥനകളും ആശംസകളുമായി ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേർന്നു. ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പ്രത്യേക പ്രാർത്ഥനകൾ നടന്നു.
കേരളത്തിലും ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ദേവാലയങ്ങളിൽ സഭാധ്യക്ഷന്മാരും പുരോഹിതരും ക്രിസ്തുമസ് പ്രാർത്ഥനകൾക്കും പ്രത്യേക കുർബാനകൾക്കും നേതൃത്വം നൽകി. പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കണമെന്ന് വത്തിക്കാൻ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
രാഷ്ട്രപതി രാമ്നാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡുവും രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. യേശു ക്രിസ്തു കാണിച്ച പാതയിലൂടെ സഞ്ചരിച്ച് ദയയും സമത്വവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് രാഷ്ട്രപതി ആശംസിച്ചു. ഈ ക്രിസ്തുമസ് എല്ലാവര്ക്കും സന്തോഷം പകരട്ടെ എന്നാശംസിക്കുന്നതായി ഉപരാഷ്ട്രപതിയും അറിയിച്ചു.
Discussion about this post