ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 സാധാരണക്കാരും 80 ഭീകരവാദികളും കൊല്ലപ്പെട്ടു. 7 സൈനികർക്കും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.
മാലിയുമായും നൈജറുമായും അതിർത്തി പങ്കിടുന്ന ബുർക്കിന ഫാസോയിൽ ഭീകരവാദി ആക്രമണങ്ങൾ തുടർക്കഥയായിരിക്കുകയാണ്. 2015ന് ശേഷം ജിഹാദി ആക്രമണങ്ങളിൽ നൂറു കണക്കിന് ആൾക്കാർക്കാണ് ഇവിടെ ജീവൻ നഷ്ടമായിരിക്കുന്നത്. അർബിന്ദയിലെ സൈനിക താവളത്തിന് നേർക്കും ജനവാസ മേഖലയിലേക്കും ഭീകരന്മാർ ഒരേ സമയം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുള്ളതായാണ് വിവരം.
ആക്രമണത്തിന് പിന്നിൽ അൽഖ്വയിദയോ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള സംഘടനകളോ ആകാമെന്ന് ബുർക്കിന ഫാസോ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. തക്ക സമയത്ത് പ്രത്യാക്രമണം നടത്തി ജിഹാദികളെ വധിച്ച സൈനികരുടെ നടപടി ധീരവും ഉത്തരവാദിത്വപൂർണ്ണവും ആണെന്ന് ബുർക്കിന ഫാസോ പ്രസിഡന്റ് റോച് മാർക് ക്രിസ്റ്റ്യൻ കബോർ അഭിപ്രായപെട്ടു. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ ഉണ്ടായ ആക്രമണം പ്രാകൃതവും മനുഷ്യത്വ ഹീനവുമാണെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കുറ്റപ്പെടുത്തി.
Discussion about this post