ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും അമേരിക്കൻ ആക്രമണം. ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ഒന്നേകാലോടെ വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് മിസൈല്‍ ആക്രമണം നടന്നത്.
പൗരസേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകള്‍ പൂര്‍ണമായി തകര്‍ന്നു. നാല് അംഗങ്ങള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം.
പൗരസേനയിലെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യമിട്ടാണ് അമേരിക്ക സേന ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വാഹനവ്യൂഹത്തില്‍ മുതിര്‍ന്ന കമാന്‍ഡര്‍ ഇല്ലായിരുന്നുവെന്ന് പൗരസേനാ വൃത്തങ്ങള്‍ പ്രതികരിച്ചു.
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിന്റെ ഭാഗമായ ’ഖുദ്സ് സേന’ മേധാവിയാണ് ഖാസിം സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് യു.എസ് സേന ആളില്ലാ വിമാനത്തില്‍ വ്യോമാക്രമണം നടത്തിയത്. സൈനിക വ്യൂഹത്തിന്റെ കാവലോടെയുള്ള യാത്രക്കിടെ ഉന്നതര്‍ സഞ്ചരിച്ച രണ്ടു വാഹനങ്ങള്‍ റോക്കറ്റ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
Discussion about this post