റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ സേന നടത്തിയ നീക്കത്തില്‍ കൊടും ഭീകരന് പിടിയില്‍. സഊദി ആഭ്യന്തര മന്ത്രാലയം പിടികിട്ടായ പുള്ളിയായി പ്രഖ്യാപിച്ച ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഹുസ്സൈന്‍ അല്‍ അമ്മാര്‍ ആണ് സഊദി സുരക്ഷാ സേനയുടെ പിടിയിലായത്. കിഴക്കന്‍ സഊദിയിലെ ശീഈ കേന്ദ്രമായ ഖത്വീഫില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
2016-ല്‍ ജഡ്ജിയായിരുന്ന ശൈഖ് മുഹമ്മദ് അല്‍ ജീറാനിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികൂടിയാണ് ഇയാൾ. ഇത് കൂടാതെ, നിരവധി രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതിയാണ്.
2016 നവംബര്‍ പതിനാറിന് കിഴക്കന്‍ പ്രവിശ്യയിലെ എന്‍ഡോവ്മെന്റ്, ഇന്‍ഹെറിറ്റന്‍സ് (വഖഫ് ആന്റ് അനന്തരാവകാശ) ജഡ്ജിയായിരുന്നു ശൈഖ് മുഹമ്മദ് അല്‍ ജീറാനിയെ ഖത്വീഫിലെ താറൂത്തിലെ സ്വന്തം വീടിനു മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്കിയ വ്യക്തിയാണ് അല്‍ അമ്മാര്‍. പിന്നീട് മാസങ്ങള്‍ക്ക് ശേഷം അവാമിയിലെ ഒരു കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയിലാണ് ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയത്. 2018 സെപ്തംബറില്‍ സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജഡ്ജിയായിരുന്ന ശൈഖ് ജീറാനിക്ക് മരണാനന്തര ബഹുമതി നല്കി ആദരിച്ചിരുന്നു.
ഇതുകൂടാതെ സുരക്ഷാ വിഭാഗത്തിന് നേരെ വെടിയുതിര്‍ക്കല്‍, ദമാം നഗരത്തിലെ ഖുദരിയ്യ ഏരിയയിലെ സുരക്ഷാ പോസ്റ്റ് തകര്‍ക്കല്‍, നിരവധി വാഹനങ്ങള്‍ കൊള്ളയടിച്ചു യാത്രക്കാരില്‍ നിന്നും പണം കവരല്‍, കിഴക്കന്‍ പ്രവിശ്യയിലെ മജീദിയ്യയില് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുന്ന സുരക്ഷാ ഭടനെ കൊലപ്പെടുത്തിയത് തുടങ്ങിയ നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതിയാണ് പിടിയിലായ ഭീകരന്.
Discussion about this post