അഫ്ഗാനിസ്ഥാനിൽ നിന്നുള്ള താലിബാൻ ഭീകരവാദികളെ വാടകക്കെടുത്ത് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ പട്ടാളം പരിശീലനം നൽകുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചെന്ന് റിപ്പോർട്ട് ചെയ്ത് ദേശീയമാദ്ധ്യമങ്ങൾ. പാക് അധീന ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഭീകരക്യാമ്പുകൾ സജീവമായതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
അറുപത് അഫ്ഗാൻ താലിബാൻ ഭീകരർക്കൊപ്പം ഇരുനൂറോളം പേർ നുഴഞ്ഞുകയറാൻ തയ്യാറായി എത്തിയിട്ടുണ്ടെന്നാണ് സൂചന. വ്യാപകമായി ആക്രമണമഴിച്ചുവിടാനാണ് പാകിസ്ഥാന്റെ പദ്ധതിയെന്നാണ് കണക്കാക്കുന്നത്.
ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം നിയന്ത്രണരേഖയ്ക്കടുത്തുള്ള ജൂര മേഖലയിൽ ഭീകരവാദക്യാമ്പുകൾ സജീവമായിട്ടുണ്ട്.
ആറ് ജയ്ഷ് എ മൊഹമ്മദ് ഭീകരവാദികൾ ഈ ഭാഗത്ത് ക്യാമ്പു ചെയ്യുന്നതായാണ് വിവരം. ഭിംഭർ ഗലി സെക്ടറിലെ മൊഹ്ര പ്രദേശത്തും ഭീകരക്യാമ്പുകൾ വീണ്ടും തുറന്നിട്ടുണ്ട്.
സർജിക്കൽ സ്ട്രൈക്കിനും ബലക്കോട്ട് വ്യോമാക്രമണത്തിനും ശേഷം അൽപ്പം പത്തിമടക്കിയിരുന്ന പാകിസ്ഥാൻ ഇതേ ഭീകരക്യാമ്പുകൾ വീണ്ടും തുറന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ സൂചനയുണ്ട്. ബലാക്കോട്ട് നിന്ന് പരിശീലനം ലഭിച്ച ഭീകരരാണ് അതിർത്തികളിൽ ക്യാമ്പ് ചെയ്യുന്നതായാണ് സൂചന. ഇന്ത്യൻ സൈന്യവും അതിർത്തിസേനകളും ജാഗരൂഗരായി സംഭവങ്ങൾ നിരീക്ഷിച്ചുവരികയാണ്.ഏത് വിധത്തിലെ നുഴഞ്ഞുകയറ്റവും ഒരു ദയയുമില്ലാതെ കർശനമായി നേരിടാൻ സൈന്യം എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ അറിയിച്ചു.
Discussion about this post