1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘ശിക്കാര; ദി അൺ ടോൾഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ്സ്‘ എന്ന ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ ഗംഭീര വരവേൽപ്പ്. അഞ്ച് ദിവസം കൊണ്ട് യൂട്യൂബിൽ ട്രെയിലർ കണ്ടിരിക്കുന്നത് 29,233,481 പേരാണ്. ജനുവരി ഏഴാം തീയതിയായിരുന്നു ട്രെയിലർ പുറത്തിറങ്ങിയത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം എന്ന പ്രസ്താവനയോടെ ആരംഭിക്കുന്ന ട്രെയിലറിൽ പ്രണയം ആസ്വദിക്കുന്ന യുവദമ്പതികളെയാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ചുറ്റുപാടും തീ പിടിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെടുന്നു. കാര്യമന്വേഷിച്ച് ജനാലയ്ക്കൽ എത്തുന്ന ദമ്പതികൾ കാണുന്നത് പരിസരത്തെ വീടുകളെ അഗ്നി വിഴുങ്ങുന്നതും ജനാലകൾ തകർക്കപ്പെടുന്നതുമാണ്. തുടർന്ന് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശീയ ആക്രമണത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ദൃശ്യങ്ങളിലേക്ക് ട്രെയിലർ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു. 1990 ജനുവരി മാസത്തിൽ സ്വത്തുക്കളും വീടുകളും സർവ്വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് കശ്മീർ താഴ്വരയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന നാല് ലക്ഷത്തിൽ പരം പണ്ഡിറ്റുകളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ‘ശിക്കാര‘ എന്നതിന്റെ വ്യക്തമായ സൂചനകൾ ട്രെയിലർ നൽകുന്നു. പിന്നീട് മൂന്ന് ദശാബ്ദക്കാലമായി സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി അലയേണ്ടി വന്ന ഒരു ജനതയുടെ വിലാപം ട്രെയിലർ പ്രതിഫലിക്കുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ശാന്തി ധറായി സാദിയയും ശിവ കുമാർ ധറായി ആദിൽ ഖാനും വേഷമിടുന്നു. ഡിസംബർ 20ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ശ്രീനഗർ സ്വദേശിയായ സംവിധായകൻ വിധു വിനോദ് ചോപ്ര 90കളിൽ തന്റെ കുടുംബവും സമുദായാംഗങ്ങളും അനുഭവിച്ച യാതനകളുടെ നേർക്കാഴ്ചയാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് നിരൂപകർ വിലയിരുത്തുന്നു.
‘ഔർ മൂൺ ഹാസ് ബ്ലഡ് ക്ലോട്സ്: ദി എക്സോഡസ് ഓഫ് കശ്മീരി പണ്ഡിറ്റ്സ്’ എന്ന പുസ്തകം രചിച്ച രാഹുൽ പണ്ഡിതയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഘടനവാദികൾ അഴിഞ്ഞാടിയ കശ്മീരിലെ പണ്ഡിറ്റുകളുടെ പലായനമാണ് പുസ്തകത്തിന്റെയും പ്രമേയം. എന്നാൽ ‘ശിക്കാര’ ആ പുസ്തകത്തിന്റെ സമ്പൂർണ്ണ ചലച്ചിത്ര രൂപമല്ലെന്നും അതിലെ ചില സംഭവങ്ങൾ ചിത്രത്തിന് പ്രചോദനമായിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായന ചരിത്രം മുപ്പത് വർഷം നീണ്ടു നിൽക്കുന്ന ഒരു പ്രണയകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ആത്മകഥാംശമുള്ള ചിത്രം 2020 ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. വിധു വിനോദ് ചോപ്ര തന്നെ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രം വിധു വിനോദ് ചോപ്രയോടൊപ്പം ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Discussion about this post