ഡൽഹി: ഷാൻഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയിലെത്താൻ സാധ്യത. പ്രോട്ടോക്കോൾ പ്രകാരം അദ്ദേഹത്തെ ക്ഷണിക്കേണ്ടതുണ്ട്. എന്നാൽ ഇമ്രാൻ പങ്കെടുക്കണോ എന്ന കാര്യത്തിൽ പാകിസ്ഥാന് തീരുമാനമെടുക്കാം. ഇമ്രാൻ ഖാൻ എത്തിയില്ലെങ്കിൽ സർക്കാരിൻ്റെ പ്രതിനിധിയാകും സമ്മേളനത്തിന് എത്തുക.
ഈ വർഷം നടക്കുന്ന എസ്സിഒ സമ്മേളനത്തിന് ഇന്ത്യ വേദിയായതോടെയാണ് പാക് പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്ന സംശയം ശക്തമായത്.
അതേസമയം ആദ്യമായിട്ടാണ് ഇന്ത്യ എസ്സിഒ സമ്മേളനത്തിന് വേദിയൊരുക്കുന്നത്.
സമ്മേളനത്തിൻ്റെ ഭാഗമായി നാല് ദിവസത്തെ സന്ദർശനത്തിനായി എസ്സിഒ സെക്രട്ടറി ജനറൽ വ്ളാദിമീർ നോറോവ് കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
എസ്സിഒ കൂട്ടായ്മയിൽ 2017ലാണ് ഇന്ത്യക്കും പാകിസ്ഥാനും പൂർണ്ണ അംഗത്വം ലഭിച്ചത്. ഇന്ത്യ- പാകിസ്ഥാൻ ബന്ധം താറുമാറായ അവസ്ഥയിൽ ഇമ്രാൻഖാൻ ഇന്ത്യയിലെത്തുമോ എന്ന ആശങ്ക തുടരുന്നുണ്ട്. കശ്മീർ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാൻ രംഗത്തുവന്നിരുന്നു.
Discussion about this post