വനാന്തര്‍ഭാഗത്ത് തോഴിമാരോടൊപ്പം ഉല്ലാസത്തിനായി വന്നതായിരുന്നു ശര്യാതിമഹാരാജാവിന്റെ മകളായ, അതീവസുന്ദരിയും യൌവനയുക്തയുമായിരുന്ന സുകന്യ. അപ്പോഴാണ് അവള്‍ ഒരു ചിതല്‍പ്പുറ്റിനുള്ളില്‍ മിന്നാമിനുങ്ങുപോലെ എന്തോ തിളങ്ങുന്നത് കണ്ടത്. തിളക്കം കണ്ട് അതിയായ ആകര്‍ഷണം തോന്നിയ രാജകുമാരി ഒരു മരച്ചില്ലയൊടിച്ച് ചിതല്‍പ്പുറ്റില്‍ കുത്തിനോക്കി. ഒരു മനുഷ്യന്റെ നിലവിളിയാണ് ആ ചിതല്‍പ്പുറ്റില്‍ നിന്നുയര്‍ന്നത്. പേടിച്ചുവിറച്ച അവള്‍ അവിടുന്ന് കൊട്ടാരത്തിലേക്ക് തിരികെയോടി.
ഭൃഗു മഹര്‍ഷിയുടെ പത്‌നി പുലോമ ഗര്‍ഭം ധരിച്ചിരുന്ന സമയം. പുലോമയമ്മയുടെ സൌന്ദര്യം കണ്ട് പുലോമന്‍ എന്ന രാക്ഷസന്‍ അവരെ തട്ടിക്കൊണ്ടുപോയി. ഭീതിയില്‍ ഗര്‍ഭം ഛിദ്രമായി. കുഞ്ഞു താഴെ വീണു. ജനിച്ചുവീണ ആ കുഞ്ഞ് കണ്ണുതുറന്ന് ഉഗ്രതാപത്തോടെ രാക്ഷസനെ ഒന്ന് നോക്കി. ഞൊടിയിടയില്‍ രാക്ഷസന്‍ ഭസ്മമായിപ്പോയി. ഗര്‍ഭഛിദ്രം ഉണ്ടായി ജനിച്ചതായതിനാല്‍ ബ്രഹ്മദേവന്‍ അവനു ച്യവനന്‍ എന്നു പേരിട്ടു.
ച്യവനന് അച്ഛനെപ്പോലെതന്നെ മഹാതാപസനായി കാട്ടില്‍ അന്നപാനാദികളില്ലാതെ തപസ്സുചെയ്യവേയാണ് ചുറ്റിനും ചിതല്‍പ്പുറ്റ് വന്ന് മൂടിയത്. തപസ്സിന്റെ ശക്തി കൊണ്ട് തേജസ്സിനാല്‍ കണ്ണുകള്‍ തിളങ്ങിയതാണ് സുകന്യ മിന്നാമിനുങ്ങായിക്കണ്ടത്. ആ കണ്ണുകളാണ് മരച്ചില്ല കൊണ്ട് സുകന്യ കുത്തിപ്പൊട്ടിച്ചതും.
സുകന്യ ഇതാരോടും പറഞ്ഞതേയില്ല. പക്ഷേ നാട്ടില്‍ അനര്‍ത്ഥങ്ങള്‍ കൂടിവന്നു. രാജാവ് അനര്‍ത്ഥങ്ങളുടെ കാരണം തിരക്കിയപ്പോഴാണ് രാജകുമാരിയുടെ കൈയ്യില്‍ നിന്ന് ഇത്തരമൊരു അപകടം ച്യവനമഹര്‍ഷിയ്ക്കുണ്ടായ കാര്യമറിഞ്ഞത്. ഉടനേ തന്നെ ശര്യാതിമഹാരാജാവ് മകളോടൊപ്പം വനാന്തര്‍ഭാഗത്തേക്ക് തിരിച്ചു.
അന്ധനായ ച്യവനമഹര്‍ഷി അപ്പോഴും തപസ്സുചെയ്യുകയായിരുന്നു. ശര്യാതിമഹാരാജാവ് അദ്ദേഹത്തിന്റെ കാലില്‍ വീണു മാപ്പുപറഞ്ഞു. എന്ത് വേണമെങ്കിലും നല്‍കാമെന്നു പറഞ്ഞു. അന്ധനായ തനിയ്ക്ക് എന്ത് കിട്ടിയിട്ടെന്ത് കാര്യം?.
അവസാനം ച്യവനന്‍ പറഞ്ഞു ‘ലോകസുഖങ്ങളില്‍ അതിയായി ഭ്രമിച്ചതുകൊണ്ടും പുറം മോടിയിലും സൌന്ദര്യത്തിലും ആകൃഷ്ടയായതുകൊണ്ടുമാണ് ഈ രാജകുമാരി എന്റെ കണ്ണൂകള്‍ തിളങ്ങുന്നത് കണ്ടപ്പോള്‍ കൌതുകം തോന്നി അതില്‍ മരച്ചില്ലയെടുത്ത് കുത്തിയത്. അതിനു പകരമായി അവള്‍ വൃദ്ധനും അന്ധനും വിരൂപനുമായ തന്റെ ഭാര്യയാകട്ടെ. രാജകുമാരിയായ സുകന്യാ ദേവിയെ എനിയ്ക്ക് വിവാഹം ചെയ്തു തരാമോ?’
സുകന്യയ്ക്ക് സമ്മതമായിരുന്നു. ച്യവനമഹര്‍ഷിയെ വിവാഹം ചെയ്യാന്‍ കഴിയുന്നത് തന്റെ മകളുടെ ഭാഗ്യമായിത്തന്നെ രാജാവും കരുതി. ഒരു നിമിഷം പോലും കളയാതെ രാജാവ് സ്വന്തം മകളെ വനാന്തര്‍ ഭാഗത്ത് ഏകനായി ജീവിയ്ക്കുന്ന ആ വൃദ്ധതാപസനു വിവാഹം ചെയ്തു കൊടുത്തു.
കണ്ണുകളില്ലാത്ത ച്യവനമഹര്‍ഷിയ്ക്ക് സുകന്യ കണ്ണുകളായി. സദാ സേവാവൃതയായി സുകന്യാദേവി മഹര്‍ഷിയുടേ ധര്‍മ്മപത്‌നിയായി എല്ലാ ആശ്രമചര്യകളുമനുഷ്ഠിച്ച് ജീവിച്ചു.
ദേവ വൈദ്യന്മാരായ ഇരട്ടകളാണ് അശ്വനീദേവന്മാര്‍. അവര്‍ ഒരിയ്ക്കല്‍ ച്യവനാശ്രമം സ്ഥിതിചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ സുന്ദരിയായ സുകന്യാദേവി നദിയില്‍ സ്‌നാനം ചെയ്യുന്നതു കണ്ടു. അവളോട് അതിയായ മോഹം തോന്നി.
അവര്‍ സുകന്യാദേവിയോട് പറഞ്ഞു. ‘ദേവവൈദ്യന്മാരായ അശ്വനീദേവകളാണ് ഞങ്ങള്‍. ഈ അന്ധനും വൃദ്ധനുമായ മുനിയെ വിട്ട് ദേവി ഞങ്ങളെ വിവാഹം കഴിയ്ക്കൂ. ദേവലോകത്ത് സുഖമായി കഴിയാം. എന്തിനിങ്ങനെ കാട്ടില്‍ക്കിടന്ന് കഷ്ടപ്പെടുന്നു?’
‘തന്റെ എല്ലാമെല്ലാമായ മഹര്‍ഷിയെ വിട്ട് എവിടേയ്ക്കുമില്ല’ എന്നായിരുന്നു സുകന്യയുടെ മറുപടി.
‘നീ ഇവിടം വിട്ടെങ്ങുമില്ലെന്ന് മഹര്‍ഷി അന്ധനും വൃദ്ധനുമായതുകൊണ്ട് സഹതാപം കൊണ്ട് പറയുന്നതാവാം. അത് യഥാര്‍ത്ഥ സ്‌നേഹമൊന്നും കൊണ്ടാവില്ല. ഞങ്ങള്‍ ദേവ വൈദ്യന്മാരാണല്ലോ. മഹര്‍ഷിയെ യൌവനയുക്തനാക്കി ഞങ്ങളെപ്പോലെ തന്നെയുള്ള ശരീരം നല്‍കാം. ഞങ്ങള്‍ മൂന്നുപേരില്‍ നിന്ന് നീ യഥാര്‍ത്ഥ മഹര്‍ഷിയെ കണ്ടുപിടിച്ചാല്‍ ബാഹ്യസൌന്ദര്യത്തിനപ്പുറം മനസ്സിലാക്കാന്‍ കഴിവുള്ള നിന്റെ പാതിവൃത്യം സത്യമാണെന്ന് ഞങ്ങള്‍ സമ്മതിക്കാം.’ അശ്വനിദേവന്മാര്‍ പറഞ്ഞു.
ഇത് ച്യവനമഹര്‍ഷിയറിഞ്ഞപ്പോള്‍ ആ പരീക്ഷണത്തിനു സമ്മതിക്കാനാണ് അദ്ദേഹം പറഞ്ഞത്. ദേവവൈദ്യന്മാര്‍ ച്യവനന് യൌവനയുക്തവും സൌന്ദര്യവുമുള്ള ദിവ്യരൂപം നല്‍കി. മഹര്‍ഷിയുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തിയും നല്‍കി. ച്യവനമഹര്‍ഷിയുടെ രൂപം മാറി. അശ്വനീദേവന്മാരെപ്പോലെയായി. ഒരേ പോലെയുള്ള അതിമഹോഹരന്മാരായ മൂന്നുപേര്‍. ഇതില്‍ ആരാണ് യഥാര്‍ത്ഥ ച്യവനനെന്ന് പറയൂ എന്നായി അശ്വനീദേവന്മാര്‍. ‘നീ ബാഹ്യസൌന്ദര്യമല്ലേ കാണുക? അതല്ല അത്ര പതിവ്രതയാണെങ്കില്‍ ആന്തരിക രൂപം നീ മനസ്സിലാക്കും.’ അവര്‍ പറഞ്ഞു.
സുകന്യാദേവി പരാശക്തിയായ അമ്മയെ പ്രാര്‍ത്ഥിച്ചു. ബാഹ്യസൌന്ദര്യത്തില്‍ മുഴുകിപ്പോയതു കൊണ്ട് മഹര്‍ഷിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതിന്റെ പ്രായശ്ചിത്തമായുള്ള തന്റെ തപസ്സ് ഫലവത്തായോ എന്ന പരീക്ഷണമാണിതെന്ന് അവള്‍ക്ക് പെട്ടെന്ന് മനസ്സിലായി. അമ്മ സുകന്യാദേവിയെ അനുഗ്രഹിച്ചു. പെട്ടെന്നു തന്നെ ആന്തരികദൃഷ്ടിയില്‍ ഭര്‍ത്താവാരാണെന്ന് സുകന്യാദേവി മനസ്സിലാക്കി.
സുകന്യാദേവിയുടെ പാതിവൃത്യം തെളിഞ്ഞത് കണ്ട് അശ്വനീദേവന്മാര്‍ സന്തുഷ്ടരായി. ആ ദമ്പതികള്‍ സസന്തോഷം ആചന്ദ്രതാരം വാഴട്ടെ എന്ന് അവര്‍ അനുഗ്രഹിച്ചു. തന്റെ യൌവനവും കാഴ്ചശക്തിയും തിരികെത്തന്നതുകൊണ്ട് നിങ്ങളിനി യജ്ഞഭാഗത്തിന് അര്‍ഹരായിത്തീരുമെന്ന് അശ്വനീദേവന്മാരെ ച്യവനമഹര്‍ഷിയും അനുഗ്രഹിച്ചു.
ഇങ്ങനെ ച്യവനമഹര്‍ഷിയ്ക്ക് യൗവനം തിരികെ ലഭിക്കാന്‍ അശ്വനീദേവന്മാരുണ്ടാക്കിയ മരുന്നു കൂട്ടാണ് ച്യവനപ്രാശം. ആയൂര്‍വേദത്തിലെ അത്ഭുത രസായനം.
പച്ചനെല്ലിക്ക, ദശമൂലങ്ങള്‍, അഷ്ടവര്‍ഗങ്ങള്‍, അമൃത്, കടുക്ക, പൂനര്‍ന്നവ, ചന്ദനം, അകില്‍, പുഷ്‌കരമൂലം, കര്‍ക്കടശൃംഖി, കീഴാനെല്ലി, തിപ്പലി, വന്‍തിപ്പലി, മുന്തിരി, ഏലത്തരി, വലിയഏലം, ആടലോടകം എന്നിവയാണ് ച്യവനപ്രാശത്തില്‍ ചേരുന്ന മരുന്നുകള്‍. മറ്റു മരുന്നുകള്‍ ചേരുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനമായ ഘടകം അത്ഭുതഫലമായ നെല്ലിക്ക തന്നെ.
കാസശ്വാസങ്ങള്‍, തൊണ്ടയിലെ രോഗങ്ങള്‍, ഹൃദ്രോഗം, രക്തവാതം,അകാരണമായ ദാഹം, പ്രമേഹം, ശുക്‌ളദോഷം, ഇവയെല്ലാം ശമിപ്പിക്കാന്‍ കഴിവുണ്ട് ച്യവനപ്രാശത്തിനെന്നാണ് ആയൂര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നത്. ബുദ്ധിശക്തി, കാന്തി, ഇന്ദ്രിയബലം, ധാതുവൃദ്ധി, ലൈംഗിക ശേഷി, വിശപ്പ്, ഓജസ്സ്, തേജസ്സ് എന്നിവയെ വര്‍ദ്ധിപ്പിക്കുന്ന പരമമായ രസായനമാകുന്നു ച്യവനപ്രാശം. ഈ രസായനത്തിന്റെ വിധിപ്രകാരമുള്ള ഉപയോഗം വൃദ്ധരേയുേം യുവാവാക്കിത്തീര്‍ക്കാന്‍ കഴിവുള്ളതായാണ് ചരകസംഹിതയില്‍ പറയുന്നത്.
ഒരു ടീസ്പൂണ്‍ ച്യവനപ്രാശം ദിവസം രണ്ടു നേരം ചെറുചൂടുള്ള വെള്ളത്തോടൊപ്പമോ പാലിനൊപ്പമോ സേവിക്കുകയാണ് വേണ്ടത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ദിവ്യൌഷധമാണിത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ഞൂറുകോടിയിലധികം രൂപയുടെ ച്യവനപ്രാശം വില്‍ക്കുന്നുണ്ട്. പക്ഷേ കൃത്യമായ ആയൂര്‍വേദവിധിപ്രകാരം നിര്‍മ്മിയ്ക്കുന്ന ച്യവനപ്രാശം വിപണിയില്‍ കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. യഥാര്‍ത്ഥ അങ്ങാടി മരുന്നുകള്‍ക്ക് പകരം വസ്തുക്കള്‍ ഉപയോഗിച്ചും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തുമൊക്കെ വ്യാ!വസായികമായി ഉണ്ടാക്കുമ്പോള്‍ ഈ മരുന്നിന്റെ ഫലം നഷ്ടപ്പെടുകയാണ്.
ആധുനിക ശാസ്ത്രീയ പരീക്ഷണങ്ങളും ച്യവനപ്രാശത്തിന്റെ അത്ഭുതഗുണങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ലോകത്തെ പല ഗവേഷണശാലകളിലും ഇപ്പോഴും ച്യവനപ്രാശത്തിന്റെ ഗുണങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ നടക്കുന്നു. ച്യവനപ്രാശത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റമിൻ സി എന്നിവയാണ് ഈ ഗുണങ്ങൾക്ക് കാരണമെന്നാണ് പൊതുവേ പറയപ്പെടുന്നത്.
പ്രമാണങ്ങള്‍:
1. വ്യാസമഹാഭാരതം വനപര്‍വം
2. ശതപഥ ബ്രാഹ്മണം
3.സഹസ്രയോഗം
4. ചരകസംഹിത
5.https://www.ncbi.nlm.nih.gov/pmc/articles/PMC6571565/
Discussion about this post