മാൽകാംഗിരി: റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്നും പകരം കരിദിനം ആചരിക്കണമെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരനെ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ഒഡിഷയിലെ ജാന്തുരൈ ഗ്രാമത്തിലാണ് സംഭവം.
ജനങ്ങളെ ഭീഷണിപ്പെടുത്തിയ ഭീകരരെ ജനക്കൂട്ടം ചോദ്യം ചെയ്തു. തുടർന്ന് പ്രകോപിതരായ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. അക്രമാസക്തരായ ജനക്കൂട്ടം ഇവർക്ക് നേരെ തുരുതുരാ കല്ലെറിയുകയായിരുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് കല്ലേറ് തുടർന്ന ജനക്കൂട്ടം ഒരാളെ വകവരുത്തി. പൊലീസെത്തി മരണം സ്ഥിരീകരിച്ച ശേഷം രണ്ടാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ‘തെലങ്കാന ടുഡെ‘ റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമാണ് തങ്ങൾക്ക് വികസനം നിഷേധിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഒറ്റപ്പെട്ട പ്രദേശമായ ജന്തുരൈ ഗ്രാമത്തിലേക്ക് അടുത്തയിടെ അനുവദിച്ച പാലത്തിന്റെ നിർമ്മാണവും ഇടത് ഭീകരർ തടസ്സപ്പെടുത്തിയതായി ഇവർ പറയുന്നു.
ഭീകരർ വെടിയുതിർത്തപ്പോഴാണ് ജനക്കൂട്ടം കല്ലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ ജനങ്ങൾ പ്രതികരിക്കുന്നത് ആദ്യമായിട്ടാണെന്നും മാൽകാംഗിരി പൊലീസ് സൂപ്രണ്ട് ആർ ഡി ഖിലാരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post