തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതി. മന്ത്രിയുടെ ഗണ്‍മാനായ സനില്‍കുമാര്‍ എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ്. പേരൂർക്കട പൊലീസ് കേസെടുത്തത് 2019 ഏപ്രിലിലാണ്.
11 പൊലീസുകാരെ പ്രതി ചേര്‍ത്ത് പേരൂര്‍ക്കട പൊലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. 1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്‌എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന മുന്‍ കമാണ്ടന്‍റ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
2019 ഏപ്രില്‍ 3 നാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനും വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.
ജോലിയിലെ വീഴ്ച മൂലം സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാൽ അതീവ ഗൗരവമുള്ള കേസിന്റെ അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണ്.
Discussion about this post