ഡല്‍ഹി: ലോകത്തെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഉപയോഗിക്കുന്ന രാജ്യമായി മാറാനൊരുങ്ങി ഇന്ത്യ. ഏപ്രില്‍ ഒന്നുമുതല്‍ ഈ നേട്ടം രാജ്യം ഉപയോഗപ്പെടുത്താൻ പോകുന്നത്. വന്‍ സാമ്പത്തികശക്തികള്ക്കുപോലും കൈവരിക്കാനാകാത്ത ഈ നേട്ടം വെറും മൂന്നുവര്‍ഷത്തിനുള്ളിലാണ് ഇന്ത്യ സ്വന്തമാക്കുന്നത്. സള്‍ഫറിന്റെ അളവ് 10 പാര്‍ട്സ് പെര് മില്യണ്‍ മാത്രം അടങ്ങിയ പെട്രോളും ഡീസലുമാണ് ഏറ്റവും ശുദ്ധം.
ഇന്ത്യയിലെ മിക്കവാറും എണ്ണശുദ്ധീകരണശാലകളും 2019 അവസാനത്തോടെ ഇത് ഉത്പാദിപ്പിച്ചു തുടങ്ങിയെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി.) ചെയര്മാന് സഞ്ജീവ് സിങ് പറഞ്ഞു. ഇന്ധനത്തിലെ സള്‍ഫറിന്റെ അളവു കൂടുമ്പോള്‍ വാഹനങ്ങളില്‍നിന്നുള്ള മലിനീകരണത്തിന്റെ തോതും കൂടും.
2010-ലാണ് ഇന്ത്യ സള്‍ഫറിന്റെ അളവ് 350 പാര്‍ട്സ് പെര് മില്യണുള്ള (ബി.എസ്.-മൂന്ന്) പെട്രോളും ഡീസലും ഉത്പാദിപ്പിച്ചു തുടങ്ങിയത്. ഏഴുവര്‍ഷംകൊണ്ട് ബി.എസ്.-നാലിലെത്തി. അതായത് ഇന്ധനത്തിലെ സള്‍ഫറിന്റെ അളവ് 50 പാര്‍ട്സ് പെര് മില്യണാക്കി.
പിന്നീട് മൂന്നുകൊല്ലം കൊണ്ടാണ് സള്‍ഫറിന്റെ അളവ് 10 പാര്‍ട്സ് പെര് മില്യണ്‍ മാത്രം അടങ്ങിയ ബി.എസ്.-ആറിലെത്തുന്നത്. ബി.എസ്.-ആറ് നിലവാരത്തിലുള്ള പെട്രോളും ഡീസലും സി.എന്‍.ജി.യുടെ അത്ര ശുദ്ധമാണ്.
Discussion about this post