ബംഗളൂരു: ഫ്രീ കശ്മീര്‍ മുദ്രാവാക്യം ഉയര്‍ത്തിയ മറ്റൊരു വിദ്യാര്‍ഥിനി കൂടി പിടിയില്‍. മല്ലേശ്വരം സ്വദേശിനി ആര്‍ദ്ര നാരായണ(18)യാണ് വെള്ളിയാഴ്ച നഗരത്തിലെ പ്രതിഷേധ പരിപാടിക്കിടെ പിടിയിലായത്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണ പിടിയിലായതിനു പിന്നാലെയാണ് വീണ്ടും ഒരാളും കൂടി പിടിയിലായിരിക്കുന്നത്.
വ്യാഴാഴ്ച ഫ്രീഡം പാര്‍ക്കില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അമൂല്യ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. അമൂല്യയുടെ നടപടിക്കെതിരെ ശ്രീരാമസേന, ഹിന്ദു ജാഗരണ്‍ വേദികെ, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ബംഗളൂരു ടൗണ്‍ഹാളിന് മുന്നില്‍ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ ‘മുസ്ലിം, കശ്മീരി, ദലിത്, ആദിവാസി, ഭിന്നലിംഗക്കാര്‍ എന്നിവരുടെ സ്വാതന്ത്ര്യം’ എന്ന സന്ദേശവുമായി കന്നടയിലും ഇംഗ്ലീഷിലുമായി ആര്‍ദ്ര പ്ലക്കാര്‍ഡ് ഉയര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പ്രതിഷേധക്കാര്‍ വിദ്യാര്‍ഥിനിയെ ചോദ്യംചെയ്യുകയും തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ആര്‍ദ്ര പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ശ്രീരാമസേന പ്രവര്‍ത്തകര്‍ ആരോപിച്ചു.
വിദ്യാര്‍ഥിനിക്കെതിരെ എസ്.ജെ പാര്‍ക്ക് പൊലീസ് ഐ.പി.സി 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പിടിയിലായ അമൂല്യ ലിയോണയുമായി ആര്‍ദ്രക്ക് എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഡി.സി.പി ചേതന്‍ മല്ലേശ്വരത്തെ ആര്‍ദ്രയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. വീടിനുമുന്നില്‍ പ്രതിഷേധിക്കുകയോ വീട്ടുകാര്‍ക്കുനേരെ അതിക്രമം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post