കൊല്ലം: കേരളത്തിലെ മതേതര പാര്‍ട്ടിയില്‍ പകല്‍ ചെഗുവേരയും രാത്രി ബിന്‍ലാദനും ആകുന്ന ആളുകളാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മതേതര പാര്‍ട്ടികളില്‍ മതഭീകര ശക്തികള്‍ നുഴഞ്ഞ് കയറുന്നുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ മതഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം കൊല്ലത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുളത്തൂപ്പുഴ സംഭവം ഞെട്ടിക്കുന്നതാണ്. 4 വര്‍ഷം മുന്‍പും പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആയിരത്തോളം തോക്കുകള്‍ കേരളത്തിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ അവഗണിച്ചു. അതിനാല്‍ എന്‍ഐഎയ്ക്ക് പരിശോധിക്കേണ്ട സാഹചര്യമുണ്ടായത്. കേരളം സ്ഫോടനാത്മകമായ നിലയിലേക്ക് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പോലീസ് സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമാണ്. സംസ്ഥാനത്ത് ജനജീവിതം ദുസഹമായിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post