മലപ്പുറം: പതിനാറുകാരനെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയ പോക്സോ കേസിൽ അധ്യാപകരുൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടും സജീവരാഷ്ട്രീയ പ്രവർത്തകരായ 5 പേർ ഉൾപ്പെടെ 7 പേരെ പിടികൂടാതെ പൊലീസ്. ഇവർ ഒളിവിലാണ്.
ജനുവരി ആദ്യം ആണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ 20 പ്രതികളാണുള്ളത്. പ്രതികളായ 5 പേരെയും പിടികിട്ടിയില്ലെന്നും അവർ രാഷ്ട്രീയ പ്രവർത്തകരാണോ എന്ന് അറിയില്ലെന്നും പറഞ്ഞ് ഒഴിയുകയാണ് പൊലീസ്.
തുടർച്ചയായി രണ്ടു വർഷത്തിലധികം ആണ് കുട്ടി പീഡനത്തിനിരയായത്. 4 പൊലീസ് സ്റ്റേഷനുകളിലായി 18 എഫ്ഐആറുകൾ ആണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം മാനസികാസാസ്വാഥ്യം പ്രകടിപ്പിച്ച കുട്ടി ഇപ്പോൾ പ്രത്യേക പരിചരണ കേന്ദ്രത്തിലാണ്. പഠിക്കാൻ മിടുക്കനായ വിദ്യാർഥിയെ പരിചയക്കാരനായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. ഇയാൾ വാങ്ങിയ ബൈക്ക് വിദ്യാർഥിക്ക് ഉപയോഗിക്കാൻ നൽകിയിരുന്നതായി പറയുന്നു. പിന്നീട് കുട്ടിയെ മറ്റുള്ളവർക്ക് എത്തിച്ചു കൊടുത്തെന്നാണ് മൊഴിയിൽ പറയുന്നത്.
അധ്യാപകരും നൃത്താധ്യാപകനും തമിഴ്നാട് സ്വദേശിയായ യുവാവും ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്. കാടാമ്പുഴ, കൽപകഞ്ചേരി, തിരൂർ, വളാഞ്ചേരി സ്റ്റേഷനുകളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പിടികിട്ടാനുള്ള പ്രതികളിൽ ചിലർ വിദേശത്താണെന്നാണ് ലഭിക്കുന്ന സൂചനകൾ. കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമവും സജീവമാണെന്ന് ആരോപണമുയരുന്നുണ്ട്.
Discussion about this post