കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം നേതാവടക്കം തട്ടിയെടുത്തത് 12,94,000 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയത്. കേസിലെ മൂന്നാം പ്രതിയായ സിപിഎം നേതാവ് അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം മാറ്റിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കേസില്‍ അറസ്റ്റിലായ വിഷ്ണു പ്രസാദിന്റെ റിമാന്‍ഡ് റിപോര്‍ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം അന്യായമായി അപഹരിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സര്‍ക്കാര്‍ ജീവനക്കാരനായ കേസിലെ ഒന്നാം പ്രതി മാവേലിക്കര വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ്(30), രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍ എന്നിവര്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദുരിതാശ്വാസം വിതരണം ചെയ്യുന്ന കലക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും ദുരിതാശ്വ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ട് ട്രാന്സാക്ഷന് ഫെയില്‍ ആയി കിടന്നിരുന്ന അക്കൗണ്ട് നമ്പരുകള്‍ ഒന്നാം പ്രതി വിഷ്ണു പ്രസാദ് രണ്ടാം പ്രതി മഹേഷിന് കൊടുത്തു. ഇതു പ്രകാരം തിരുത്തി കാക്കനാട് ഫെഡറല്‍ ബാങ്കിലുള്ള അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ അക്കൗണ്ട് നമ്പറിലേക്ക് 2019 നവംബര്‍ 28 ന് രണ്ടു പ്രാവശ്യമായി രണ്ടര ലക്ഷം രൂപ വീതം ട്രാന്‍സഫര്‍ ചെയ്തു.
സിപിഎം നേതാവ് അന്‍വര്‍ അയ്യനാട് ബാങ്കില്‍ എത്തി ഫെഡറല്‍ ബാങ്കില്‍ നിന്നും വന്നിരിക്കുന്ന 5 ലക്ഷം രൂപ തനിക്കുള്ള പണമാണെന്ന് പറഞ്ഞ് ട്രാന്സാക്ഷന് യുടിആര്‍ നമ്പര്‍ പറഞ്ഞ് ഈ പണം അന്‍വര്‍ തന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019 നവംബര്‍ 20 നും 30നും രണ്ട് ലക്ഷം രൂപ വീതം മൂന്നാം പ്രതി അന്‍വര്‍ പിന്‍വലിച്ചതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇതു കൂടാതെ 2019 നവംബര്‍ 29 ന് 49,999 രൂപ വീതം മൂന്നാംപ്രതി അന്‍വറിന്റെയും കാക്കനാടുള്ള സ്വകാര്യ ബാങ്കിലെ ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് പ്രതികള്‍ പണം കൈക്കലാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
2020 ജനുവരി 21 ന് രണ്ടാം പ്രതി മഹേഷ് ഒന്നാം പ്രതി വിഷ്ണു പ്രസാദിന് നല്കിയ കാക്കനാട് ദേനാബാങ്കിലെ അക്കൗണ്ട് നമ്പറിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ച് ഈ പണം കൈക്കലാക്കിയതിനു ശേഷം 2.5 ലക്ഷവും 1.25 ലക്ഷവും വീതവും ജനുവരി 24 ന് അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് 1,79,000 രുപയും കൂടി മൊത്തം 12,94,000 രൂപ സര്‍ക്കാര്‍ ജീവനക്കാരനായ വിഷ്ണു പ്രസാദ് വിശ്വാസ വഞ്ചന നടത്തി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്ത് മറ്റു രണ്ടു പ്രതികളുമായി ചേര്‍ന്ന് കൈക്കലാക്കിയെന്നും ക്രൈംബ്രാഞ്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post