ന്യൂയോർക്ക്: കൊറോണ വൈറസ് ബാധ ലോകത്താകമാനമുള്ള തൊഴിലവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് യു എൻ ഏജൻസി. വൈറസ് ബാധ നിലവിൽ 25 ദശലക്ഷം തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ലോകത്താകമാനമുള്ള തൊഴിലാളികളെ സംരക്ഷിക്കാൻ തൊഴിൽ ഉടമകൾ തയ്യാറാകണമെന്നും തൊഴിലവസരങ്ങളും സാമ്പത്തിക മേഖലയും ശക്തിപ്പെടുത്താൻ രാജ്യങ്ങൾ നടപടികൾ കൈക്കൊള്ളണമെന്നും തൊഴിലും വരുമാനവും സംരക്ഷിക്കപ്പെടണമെന്നും ഐ എൽ ഓ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2008/09 കാലഘട്ടത്തിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സ്വീകരിച്ചതിന് സമാനമായ നടപടികൾ സ്വീകരിച്ചാൽ പ്രതിസന്ധി മറികടക്കാമെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. ഇതിനായി അന്താരാഷ്ട്ര തലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടണമെന്നും സംഘടന വ്യക്തമാക്കുന്നു.
രോഗബാധയെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ മൂലം അസംഘടിത മേഖലയിലുള്ളവർക്ക് തൊഴിൽ ചെയ്യാനുള്ള അവസരം ഇല്ലാതായിരിക്കുകയാണെന്നും ഇത് പട്ടിയിണിലേക്കും സാമ്പത്തിക അസമത്വത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്നും സാമൂഹ്യ- സാമ്പത്തിക വിദഗ്ദ്ധർ ഭയപ്പെടുന്നു.
അതേസമയം വൈറസ് 157 രാജ്യങ്ങളിലായി 218,631 പേരെ ഇതിനോടകം ബാധിച്ചതായും അതിൽ 8,809 പേർ മരണത്തിന് കീഴടങ്ങിയതായും ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയുടെ നിരീക്ഷണ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post