തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശം പാലിച്ച് പരീക്ഷകൾ മാറ്റി വെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എബിവിപി. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സർവ്വകലാശാലകളും സിബിഎസ്ഇ ഉൾപ്പെടെയും നടത്തുന്ന പരീക്ഷകൾ മാർച്ച് 31 വരെ മാറ്റിവെക്കുവാനുള്ള കേന്ദ്ര സർക്കാർ നിർദേശം ഗൗരവമേറിയതാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കാനും പരീക്ഷകൾ മാറ്റി വെക്കാനും സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു.
കോവിഡ്-19 ഭീഷണിയിൽ രാജ്യത്തെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ തീരുമാനമെടുക്കുമ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കാതെ സർക്കാർ വിദ്യാർത്ഥികളെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിക്കുകയാണ്.കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. സംസ്ഥാന സർക്കാർ തികഞ്ഞ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളുമായിട്ടാണ് മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വിദ്യാർത്ഥികളുടെ ജീവന് സുരക്ഷ ഉറപ്പാക്കണം. ഭീതിയുടെയും ജാഗ്രതയുടെയും നിഴലിൽ ഇത്തരം പരീക്ഷകളെ നേരിടേണ്ടി വരുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥ കൂടി സംസ്ഥാന സർക്കാർ ഉൾക്കൊള്ളണം. ദിവസങ്ങളായി വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷകൾ താത്കാലികമായി മാറ്റണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലും, അവ പരിഗണിക്കാതെ നിരന്തരം പത്രസമ്മേളനം നടത്തി മുഖം മിനുക്കലാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ധാർഷ്ട്യവുമായി മുന്നോട്ടു പോകുവാനാണ് സംസ്ഥാന സർക്കാരിൻറെ ഉദ്ദേശമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് എബിവിപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന് സി ബി എസ് ഇയും ഐ സി എസ് ഇയും പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post