ബീജിംഗ്: കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ കണക്കിലും ചൈന കൃത്രിമം കാട്ടുന്നതായി ആരോപണം. രോഗബാധയെ തുടർന്ന് ആകെ 3,300 പേർ മരിച്ചുവെന്നാണ് ചൈനീസ് അധികൃതരുടെ ഔദ്യോഗിക ഭാഷ്യം. എന്നാൽ, രോഗത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാനിൽ മാത്രം 42000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് പ്രദേശവാസികൾ പറയുന്നതെന്ന് ബ്രിട്ടീഷ് മാധ്യമം ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് ബാധ 81000 പേരെ ബാധിച്ചതായാണ് ചൈന വെളിപ്പെടുത്തുന്നത്. ഹുബെയ് മേഖലയിൽ മാത്രം 3182 പേർ മരിച്ചതായും ചൈന വ്യക്തമാക്കുന്നു. എന്നാൽ ഈ കണക്കുകൾ ശരിയല്ലെന്നാണ് വുഹാൻ സ്വദേശികളുടെ വാദം. മരിച്ചവരുടെ മൃതദേഹങ്ങൾ അധികൃതർ ദഹിപ്പിച്ചുവെന്നും ശേഷം ചിതാഭസ്മം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്നും ഇവർ പറയുന്നു. പ്രതിദിനം 500 പേരുടെ ചിതാഭസ്മം അധികൃതർ വിട്ടു നൽകിയിരുന്നെന്നും വുഹാനിൽ മാത്രം ഏഴ് ദഹിപ്പിക്കൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ പ്രതിദിനം 3500 പേരെ ഇവിടെ ദഹിപ്പിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
ചൈനയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഏപ്രിൽ 5ന് മുൻപായി ചിതാഭസ്മ വിതരണം പൂർത്തിയാക്കുമെന്നാണ് വിവരം. 12 ദിവസത്തിനിടയ്ക്ക് 42000 ചിതാഭസ്മക്കുടങ്ങൾ വിതരണം ചെയ്തതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചൈനയിലെ ഹാങ്കൗവിൽ നിന്ന് 5000 ചിതാഭസ്മക്കുടങ്ങൾ വിതരണം ചെയ്തതായി പ്രാദേശിക മാദ്ധ്യമത്തിൽ വന്ന വാർത്തയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മരണകാരണം പരിശോധിക്കാൻ പോലുമാകാതെ നിരവധി ആളുകൾ വീടുകളിൽ മരിച്ചതായും വുഹാൻ നിവാസികൾ ചൂണ്ടിക്കാട്ടുന്നു. കണക്കിൽ പെടാത്ത ഈ മരണങ്ങൾ കൂടി കൂട്ടിയാൽ മരണ സംഖ്യ ഇനിയും ഏറെ ആയിരിക്കാമെന്നും അങ്ങനെ വരുമ്പോൾ ചൈനീസ് അധികൃതരുടെ കണക്കുകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നവ അല്ലെന്നും റിപ്പോർട്ട് സ്ഥാപിക്കുന്നു.
Discussion about this post