ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ പത്തിലൊന്ന് കണക്ക് പോലും ചൈന പുറത്ത് വിട്ടിട്ടില്ലെന്ന് വുഹാന്‍ സ്വദേശികളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാധ്യമം. 3,300 പേര് മരിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വുഹാനില്‍ മാത്രം കുറഞ്ഞത് 42,000 പേര് മരിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നുതായി ബ്രിട്ടിഷ് മാധ്യമമായ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃതദേഹങ്ങള്‍ ദഹിപ്പിച്ച ശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയിരുന്നു. ഇതിന്റെ കണക്ക് ഉദ്ധരിച്ചാണ് പ്രദേശവാസികള്‍ അധികൃതരുടെ കണക്ക് തെറ്റാണെന്ന് പറയുന്നത്. ഒരു കേന്ദ്രത്തില്‍ ദിവസവും 500 മൃതദേഹങ്ങള്‍ വീതം ദഹിപ്പിച്ചിരുന്നു. ഇത്തരം ഏഴ് കേന്ദ്രങ്ങള്‍ വുഹാനിലുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഓരോ ദിവസവും ഇവിടങ്ങളില്‍ 3500 മൃതദേഹങ്ങള്‍ ദഹിപ്പിച്ചിട്ടുണ്ട്. അതായത് 12 ദിവസത്തിനിടക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങള്‍ വിട്ടുനല്‍കിയിട്ടുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു. ഹാന്‍കൗ, വുചാങ്, ഹന്യാങ് എന്നിവിടങ്ങളിലെ ദഹിപ്പിക്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഏപ്രില്‍ അഞ്ചിനു മുന്‍പായി ചിതാഭസ്മ കലശങ്ങള്‍ നല്‍കുമെന്നാണ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
നേരത്തേ, ഹാന്കുവില് നിന്ന് 5000 മൃതദേഹങ്ങള്‍ ദഹിപ്പിച്ച് ചിതാഭസ്മം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ ബാധിച്ചാണ് മരിച്ചത് എന്ന് പോലും ഉറപ്പിക്കാനാകാതെ നിരവധിപ്പേര്‍ വീടുകളില്‍ മരിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേര് മരിച്ചെന്നുമാണ് ചൈന ഔദ്യോഗികമായി പുറത്ത് വിട്ട വിവരം. അഞ്ച് കോടി ആളുകള്‍ താമസിക്കുന്ന പ്രവിശ്യ രണ്ടുമാസത്തെ ലോക്ഡൗണിനുശേഷം അടുത്തിടെയാണ് തുറന്നുകൊടുത്തത്.
കൊറോണയില്ലെന്ന ഗ്രീന്‍ ഹെല്‍ത് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാര്‍ച്ച് 25 മുതല്‍ ഹുബെയ് വിടാന്‍ അനുമതി കൊടുത്തിരുന്നു. ജനുവരി 23നാണ് ഹുബെയ് പ്രവിശ്യ അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ വുഹാനിനു പുറത്തേക്കുള്ള യാത്ര ഏപ്രില്‍ എട്ടു വരെ വിലക്കിയിരുന്നത് നീക്കിയിട്ടില്ല.
Discussion about this post