ലോസ് ആഞ്ചലിസ്: വളര്‍ത്തുനായയെ ഡ്രൈവിങ് പഠിപ്പിക്കാന്‍ ശ്രമിച്ച ഉടമ കാറുള്‍പ്പെടെ പൊലീസ് അറസ്റ്റിൽ. അമിതവേഗത്തിലായിരുന്ന കാര്‍ മറ്റ് രണ്ട് വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയ വിവരമറിഞ്ഞ് കാര്‍ തടഞ്ഞു നിര്‍ത്തിയ പൊലീസ് ഡ്രൈവിങ് സീറ്റില്‍ കണ്ടത് പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയെയായിരുന്നു. നായയെ ഡ്രൈവിങ് പഠിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്ന ഉടമ പാസഞ്ചര്‍ സീറ്റിലായിരുന്നു ഇരുന്നത്. 160 കിലോമീറ്ററായിരുന്നു കാറിന്റെ വേഗത.
പൊലീസിന്റെ എമര്‍ജന്‍സി സര്‍വീസ് വിഭാഗത്തിലേക്ക് വിവരമറിയിച്ച് തുടരെത്തുടരെ കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് എത്തിയതെന്ന് പൊലീസുദ്യോഗസ്ഥയായ ഹെതര്‍ ആക്സ്റ്റ്മാന് അറിയിച്ചു. ഡ്രൈവിങ് സീറ്റില്‍ നായയെ കണ്ടെത്തിയ പൊലീസ് സംഘം അമ്പരന്നുവെന്നും ഇവര്‍ പറഞ്ഞു.
കാറിന്റേയും നായയുടേയും ഉടമയായ അമ്പത്തൊന്നുകാരന് ആല്‍ബര്‍ട്ടോ ടിറ്റോ അലജാന്‍ഡ്രോയെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ഇയാള്‍ക്കെതിരെ ലഹരിയുപയോഗിച്ച് വാഹനമോടിച്ചതുള്‍പ്പെടെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിലെടുക്കുമ്പോള്‍ നായയെ കാറോടിക്കാന്‍ പഠിപ്പിക്കുകയായിരുന്നുവെന്ന് ആല്‍ബര്‍ട്ടോ പറഞ്ഞതായി ഹെതര്‍ പറഞ്ഞു. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുമ്പോള്‍ അവര്‍ പലതരത്തിലുള്ള ഒഴിവുകഴിവുകള്‍ പറയാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് തന്റെ പത്ത് കൊല്ലത്തെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമാണെന്ന് ഹെതര്‍ കൂട്ടിച്ചേര്‍ത്തു.
തുടർന്ന് നായയെ സുരക്ഷിതമായി മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു.
Discussion about this post