തിരുവനന്തപുരം: എസ്എന്‍ഡിപി -സംഘപരിവാര്‍ സംഘടനകളുമായി കൈകോര്‍ക്കുന്നതിനെതിരെ സിപിഎം നേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിട്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന് രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ എസ്എന്‍ഡിപിയുടെ പുതിയ ബാന്ധവം മൂലധന താല്പര്യത്തിന്റെ വേഷം കെട്ടലും, വാചാടോപവും ആണെന്ന് വി.എസ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.
കേരളീയ സാമൂഹ്യജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക് എതിരായാണോ ഗുരു തന്റെ ദര്‍ശനങ്ങള്‍കൊണ്ടും ജീവിതംകൊണ്ടും പോരാടിയത്, അത്തരം പ്രവണതകള്‍ക്ക് കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവയ്ക്കുന്നു എന്നതാണ് ഏറെ പരിതാപകരം. ഗുരുവിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തവര്തന്നെ അത് ചെയ്യുന്നിടത്താണ് അപകടത്തിന്റെ ആഴം. യോഗനേതൃത്വം കൈയാളുന്ന വരേണ്യവര്‍ഗം ഇതാദ്യമായല്ല യോഗത്തെ സംഘപരിവാര്‍ കുടക്കീഴില് കുടിയിരുത്താന്‍ ശ്രമിക്കുന്നത്. മുമ്പൊരിക്കല്‍ ഫലപ്രാപ്തിയിലെത്താതെ പോയ സംഘപരിവാര്‍ ബാന്ധവത്തിനാണ് ഇപ്പോഴത്തെ നേതൃത്വം വീണ്ടും കോപ്പുകൂട്ടുന്നത്. -വി.എസ് ലേഖനത്തില്‍ പറയുന്നു.
ജാതിമത ചിന്തകളുടെ അടിവേരറുത്ത് കേരളീയ സാമൂഹ്യജീവിതത്തെ മാനവികതയുടെയും മതനിരപേക്ഷതയുടെയും മഹാ ആകാശങ്ങളിലേക്ക് ഉയര്‍ത്തിവിട്ട ഗുരുവിന്റെ ദര്‍ശനമെവിടെ, ഗോള്‍വാള്‍ക്കറുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ സങ്കുചിത ധാര്‍ഷ്ട്യങ്ങളെവിടെ? ഇത് രണ്ടും തമ്മില്‍ എവിടെയാണ് പൊരുത്തപ്പെടുന്നത് എന്ന് മറുപടി പറയാനുള്ള ബാധ്യത സംഘപരിവാര്‍ രാഷ്ട്രീയത്തോട് ഒട്ടിച്ചേരാന്‍ ശ്രമിച്ച നടേശനും കൂട്ടര്‍ക്കുമാണ്. ആ ഘട്ടത്തിലൊന്നും നടേശന് അത് പറഞ്ഞിരുന്നില്ല. ഒരു വ്യാഴവട്ടത്തിനുശേഷം നടേശന്റെയും മറ്റും നേതൃത്വത്തില്‍ ഇതിന്റെ മറ്റൊരു ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. മോഡി അമിത്ഷാ തൊഗാഡിയ ത്രയങ്ങളുമായി അദ്ദേഹം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ബാന്ധവശ്രമം ഇതാണ് സൂചിപ്പിക്കുന്നത്. മോഡിയും അമിത്ഷായും തൊഗാഡിയയുമൊക്കെ കേന്ദ്ര ഭരണത്തിന്റെ തലപ്പത്തുള്ളവരായതുകൊണ്ട് അവരോട് ഐക്യപ്പെടുന്നതില്‍ തെറ്റില്ലെന്ന ലാഘവത്വം നിറഞ്ഞ ഒരു ന്യായവാദമാണ് നടേശന് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇത് ന്യായം അശേഷവുമില്ലാത്ത വാദമാണ്. നടേശന് എന്ന മുതലാളിക്ക് ഇത്തരമൊരു കൂട്ടുകെട്ടില്‍ പുളകംകൊള്ളാം. എന്നാല്‍, ശ്രീനാരായണപ്രസ്ഥാനത്തിന്റെ പേരിലാകുമ്പോഴാണ് ജനാധിപത്യവാദികള്‍ക്ക് ഇടപെടേണ്ടിവരുന്നത്. ജാത്യഭിമാനത്തിന്റെയും ഹിന്ദുത്വ അജന്‍ഡയുടെയും ഇതര മതസ്പര്‍ധയുടെയും ത്രിശൂലങ്ങള്‍ ഓങ്ങുന്ന സംഘപരിവാര്‍ തത്വസംഹിത, ജാതിമത ചിന്തകളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതി പരാജയപ്പെടുത്തിയ ഗുരുവിന്റെ ദര്‍ശനപൂര്‍ണിമയോട് എങ്ങനെയാണ് കൂട്ടിക്കെട്ടുക എന്ന് അണികളെയെങ്കിലും ബോധ്യപ്പെടുത്താനുള്ള ബാധ്യത നടേശനുണ്ട്. എന്തുകൊണ്ട് അദ്ദേഹം ആത്മഹത്യാപരമായ ഇത്തരമൊരു നീക്കത്തിന് മുതിരുന്നു? അവിടെയാണ് എസ്എന്‍ഡിപി യോഗനേതൃത്വത്തിന്റെ മാത്രമല്ല, സമാനമായ മതസാമുദായിക സംഘടനകളുടെ നേതൃത്വം കൈയാളുന്നവരുടെയും വരേണ്യ താല്‍പ്പര്യവും മൂലധനപ്രണയവും പ്രകടമാകുന്നത്. പണത്തിന്റെയും മൂലധന സംരക്ഷണത്തിന്റെയും കാര്യത്തില്‍ തങ്ങളെല്ലാം ഒരുമതക്കാര്തന്നെ എന്നാണ് നടേശന് പറയാതെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
എസ്എന്‍ഡിപി യോഗത്തിലെ പട്ടിണിക്കാരും പാവപ്പെട്ടവരുമായ ദശലക്ഷക്കണക്കിനു സാധാരണക്കാര്‍ക്ക് സംഘപരിവാര്‍ ചങ്ങാത്തംകൊണ്ട് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. കൊയ്ത്തുമുഴുവന് കീശയിലാക്കുന്നത് നേതൃത്വമായിരിക്കും. സാക്ഷാല്‍ കുമാരനാശാനെപ്പോലും ‘കുയില്‍കുമാരന്‍’ എന്നു വിളിച്ചാക്ഷേപിച്ച വരേണ്യനേതൃത്വം എസ്എന്‍ഡിപി യോഗചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കണം. പണ്ട് ബ്രിട്ടീഷ്ഭരണകാലത്ത് അമ്പലപ്പുഴയില്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗത്തില്‍, ഭരണാധികാരികള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള ശ്രമത്തെ അന്നത്തെ വരേണ്യനേതൃത്വം വിലക്കിയതും ചരിത്രം. കാരണം, അവരുടെ മൂലധനതാല്‍പ്പര്യം സംരക്ഷിക്കാന്‍ ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തം അത്യാവശ്യമായിരുന്നു. ഈ മൂലധന താല്‍പ്പര്യത്തിന്റെ പുതിയ വേഷവും പുതിയ വാചാടോപങ്ങളുമാണ് വെള്ളാപ്പള്ളി നടേശനിലൂടെ പ്രകടമാകുന്നത്….
സവര്‍ണ ജാതിക്കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്റെ ആശയസമരത്തെ, അതേ ജാതിക്കോമരങ്ങള്ക്കുമുന്നില് അടിയറവയ്ക്കുകയുമാണ്. എസ്എന്‍ഡിപി യോഗത്തിലൂടെ ഗുരു നല്കിയ പ്രചോദനത്തില്‍നിന്ന് രൂപംകൊണ്ടവയായിരുന്നല്ലോ അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘവും പണ്ഡിറ്റ് കറുപ്പന് സ്ഥാപിച്ച വാലസമുദായ പരിഷ്കരണി സഭയും. ഇവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച സാമൂഹ്യോല്‍ക്കര്‍ഷത്തിന്റെ ചിറകുകള്‍കൂടി അരിയാനുള്ള ശ്രമമാണ് സംഘപരിവാര്‍ രാഷ്ട്രീയവുമായുള്ള ചങ്ങാത്തത്തിലൂടെ നടേശന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് കേരളം ചര്‍ച്ചചെയ്യേണ്ട ഏറ്റവും ഗൗരവതരമായ പ്രശ്നം. -വി.എസ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
Discussion about this post