തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടം ഏപ്രിൽ 20ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഏപ്രിൽ 21 ചൊവ്വാഴ്ച മുതലും പത്തനംതിട്ടയിൽ ഏപ്രിൽ 25 ശനിയാഴ്ച മുതലും ഇളവുകൾ പ്രാബല്യത്തിൽ വരും.
ഇടുക്കിയിൽ ഏപ്രിൽ 21 മുതൽ നൽകുന്ന ഇളവുകൾ: രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ കടകളും തുറക്കാം. ഹോട്ടലുകൾക്കും തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നവർ സാമൂഹിക അകലം പാലിക്കണം. ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.
ജില്ലയ്ക്കുള്ളിൽ ബസ് സർവീസുകൾ നടത്താം. എന്നാൽ ഓട്ടോ-ടാക്സികൾ എന്നിവ സർക്കാർ നിർദേശം അനുസരിച്ച് വേണം സർവീസ് നടത്താൻ. ജ്വല്ലറികളും, തുണിക്കടകളും അടക്കമുള്ളവ തുറക്കാം. കൊവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ജില്ലയിൽ ഒരു മാസത്തേക്ക് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കണം. ഇടുക്കിയിലെ തോട്ടങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ അന്യസംസ്ഥാന തൊഴിലാളികളെ തത്കാലം ജോലിക്ക് വയ്ക്കാൻ പാടില്ല.
അതേസമയം മൂന്നാറിൽ നാല് ദിവസം മാത്രമേ കടകൾ തുറക്കൂ. തിങ്കൾ, ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിലാണ് കട തുറക്കേണ്ടത്.
പത്തനംതിട്ട ജില്ലയിൽ ഏപ്രിൽ 25 മുതൽ നൽകുന്ന ഇളവുകൾ: കാർഷിക മേഖല, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. തൊഴിലുറപ്പ് പദ്ധതികൾ നടത്താവുന്നതാണ്. നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാം. ജില്ലയിൽ നിന്നാരെങ്കിലും തിരുവനന്തപുരം ആർസിസിയിൽ ചികിത്സക്ക് പോകുന്നുവെങ്കിൽ അതിന് അനുമതി നൽകും. ഇളവുകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം മാർഗ്ഗരേഖ തയ്യാറാക്കുമെന്നും മന്ത്രി കെ രാജു അറിയിച്ചു.
Discussion about this post