ഡല്‍ഹി: കൊറോണ വൈറസിനെ തടയാനെന്ന നിലയില്‍ വ്യക്തികളുടെയോ ആൾക്കൂട്ടത്തിന് മേലോ അണുനാശിനി തളിക്കരുതെന്ന് കേന്ദ്രസർക്കാർ. ജനങ്ങളെ കൂട്ടത്തോടെ നിര്‍ത്തി ശരീരത്തില്‍ അണുനാശിനി തളിക്കുന്നത് അവര്‍ക്ക് ശാരീരികവും മാനസികവുമായി ഹാനികരമായിരിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.
കൊറോണ ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സോഡിയം ഹൈപോ ക്ലോറൈറ്റ് രാജ്യത്തിന്റെ പലഭാഗത്തും പല സ്ഥലങ്ങളിലും അണുനശീകരണിയായി മനുഷ്യരുടെ മുകളില്‍ തളിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഈ രീതി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മേധാവികളും അവലംബിച്ച വരുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വ്യക്തികളുടെയോ ആൾക്കൂട്ടത്തിന് മേലോ അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിര്‍ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാല്‍ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കാറ്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
കൊറോണ രോഗബാധിതരോ ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ പതിവായി തൊടുന്ന പ്രദേശങ്ങള്‍, ഉപരിതലങ്ങള്‍ മാത്രം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമാണ് രാസ അണുനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നത്. മാത്രവുമല്ല ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് അണുനാശിനി പ്രയോഗിക്കാനാണ് നിര്‍ദേശമുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post