ഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, സുരേഷ് ഗോപി എം.പി എന്നിവരുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് അഞ്ചുവയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ സൈനിക വിമാനത്തില്‍ കുവൈത്തില്‍ നിന്ന് ഡൽഹിയിലെത്തിച്ചു. ചെവിയില്‍ നിന്ന് രക്തസ്രാവമുള്ള പാലക്കാടുകാരിയായ സാധിക രതീഷ് കുമാര്‍ ആണ് പിതാവിനൊപ്പം ഡല്‍ഹിയിലേക്ക് വിമാനം കയറിയത്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതിനാലാണ് അടിയന്തര ചികിത്സക്കായി വ്യോമസേന വിമാനം ഏര്‍പ്പാടാക്കിയത്.
കൊറോണ പ്രതിസന്ധി ആരംഭിച്ച ശേഷം ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാപ്രവര്‍ത്തനമാണിത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, സുരേഷ് ഗോപി എം.പി എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ വൈകാതെ സങ്കീര്‍ണ ശസ്ത്രക്രിയക്ക് വിധേയമാക്കും.
കുവൈത്തിലെ കെ.സി.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാധികക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. കുവൈത്തില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവസാഗര്‍, സെക്കന്‍ഡ് സെക്രട്ടറിമാരായ ഫഹദ്, യു.എസ്. സിബി എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവ ഏകോപിപ്പിച്ച് അടിയന്തര രക്ഷാ ദൗത്യത്തിന് പദ്ധതി ഒരുക്കുകയായിരുന്നു.
Discussion about this post