തിരുവനന്തപുരം: കൊവിഡ് പരിശോധനയിലെ കേരളത്തിന്റെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെടുന്നു. പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ 5 ദിവസത്തിനിടെ കേരളത്തിൽ നടത്തിയത് 2108 പരിശോധനകൾ മാത്രമാണെന്നാണ് വിവരം.
കേരളത്തിലെ പ്രതിദിന കൊവിഡ് പരിശോധന ശരാശരി 420 മാത്രമാണ്. കൊവിഡ് പരിശോധനയിൽ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന കേരളം ഇപ്പോൾ മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി, കർണാടക, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു പിന്നിലാണ്.
പരിശോധന വൈകാൻ കാരണം കിറ്റുകളുടെ അഭാവമാണെന്ന വാർത്ത മുഖ്യമന്ത്രി നേരത്തെ നിഷേധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം അക്കാര്യം അംഗീകരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ദിവസേന അയ്യായിരത്തിനു മുകളിൽ പരിശോധന നടക്കുമ്പോൾ കേരളത്തിൽ അഞ്ഞൂറിൽ താഴെ മാത്രമാണ് നടക്കുന്നത് എന്നത് ഞെട്ടിക്കുന്ന വിവരമാണ്.
പ്രതിദിനം നാലായിരത്തോളം പരിശോധനകൾ നടത്താൻ സൗകര്യമുള്ള 16 ലാബുകൾ സർക്കാർ സ്വകാര്യ മേഖലകളിലായി കേരളത്തിൽ നിലവിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പരിശോധന കൂടാത്തതെന്ന് വിശദീകരിക്കാൻ സർക്കാർ തയാറാകുന്നില്ല. രോഗവ്യാപനം ദേശീയ തലത്തിൽ നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെയുള്ള കേരളത്തിന്റെ ഈ സമീപനം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.
Discussion about this post