വാഷിംഗ്ടൺ : കൊറോണ ബാധിച്ച യു.എസ് നേവി ഡിസ്ട്രോയറിലെ നാവികരുടെ എണ്ണം 64 ആയി വർദ്ധിച്ചു.കാലിഫോർണിയയിലെ സാന്റിയാഗോയിലുള്ള നാവിക സൈന്യത്താവളത്തിലാണ് യുദ്ധക്കപ്പൽ ഇപ്പോഴുള്ളത്.കപ്പലിലുള്ള മൂന്നൂറോളം നാവികരിൽ പകുതിയിലധികം പേരെയും കോവിഡ് -19 ന്റെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.ഈ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ശേഷിക്കുന്നവരെ ഉടൻ പരിശോധനക്ക് വിധേയമാക്കുമെന്ന് ലെഫ്റ്റനെന്റ് കമാൻഡർ മേഖൻ ഐസക് വ്യക്തമാക്കി.
രോഗം ബാധിച്ച നാവികരെയെല്ലാം ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.അവശേഷിക്കുന്ന നാവികരെയെല്ലാം ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. സാന്റിയാഗോയിൽ വെച്ച് തന്നെ കപ്പൽ അണുവിമുക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൊറോണ വൈറസ് ആക്രമിക്കുന്ന രണ്ടാമത്തെ യു.എസ് യുദ്ധക്കപ്പലാണ് നേവി ഡിസ്ട്രോയർ.ഇതിന് മുൻപ് യുഎസ്എസ് തിയോഡർ റൂസ്വെൽറ്റ് എയർക്രാഫ്റ്റ് കാരിയറിലെ സൈനികർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
Discussion about this post