ചൈനയിൽ പ്രവർത്തിക്കുന്ന യു.എസ്. കമ്പനികളുടെ ഇഷ്ട കേന്ദ്രമായി വളരെ വേഗത്തിൽ വളരാൻ ഇന്ത്യക്ക് കഴിയുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ്-ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വൻകിട യു.എസ്. കമ്പനികളുടെ പ്രതിനിധികളും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു വിലയിരുത്തൽ.
ചൈനയിൽ ബിസിനസ് ചെയ്യുന്ന യു.എസ്. കമ്പനികൾക്ക് ബദൽ നിക്ഷേപ കേന്ദ്രമായി വളർന്നുവരാൻ ഇന്ത്യക്ക് ഇതൊരു മികച്ച അവസരമാണ്. ചൈനയിൽ നിന്ന് കൂടുമാറ്റത്തിന് ആഗ്രഹിക്കുന്ന യു.എസ്. കമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിനുള്ള മികച്ചയിടമായി ഇന്ത്യ മാറുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനായി അമേരിക്കൻ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് യു.എസ്. കമ്പനികളുടെ പ്രതിനിധികൾ നിർദേശിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സ്ട്രാറ്റജിയോട് ചേർന്നു നിൽക്കുന്ന നീക്കമാണിതെന്നും യോഗം വിലയിരുത്തി.
അതേസമയം ചൈനയ്ക്കു പുറത്തുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ ആസൂത്രിതമായൊരു സ്ട്രാറ്റജി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.
അതിനിടെ, ചൈന വിടുന്ന 100 യു.എസ്. കമ്പനികൾ ഉത്തർപ്രദേശിൽ നിക്ഷേപം നടത്തുന്നതിന് ഒരുങ്ങുന്നതായി യു.പി. ചെറുകിട വ്യവസായ മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് അറിയിച്ചു. ഇവരെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.
Discussion about this post