ഇന്ത്യക്കെതിരെ ജിഹാദിന് തയ്യാറെടുക്കാൻ അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാൻ പൗരന്മാരോടും സംയുക്ത ആഹ്വാനവുമായി ഭീകര സംഘടനയായ അൽഖ്വയിദ. ഇന്ത്യയിലെ മുസ്ലീങ്ങൾ വംശഹത്യ നേരിടുകയാണെന്നും ഇതിനെതിരെ വിശുദ്ധ യുദ്ധത്തിന് തയ്യാറെടുക്കണമെന്നാണ് പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പരോക്ഷ പിന്തുണയോടെ അൽഖ്വയിദയുടെ അറേബ്യൻ വിഭാഗം ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധയുദ്ധത്തിൽ ഇന്ത്യക്കാരും പാകിസ്ഥാനികളുമായ മുസ്ലീങ്ങളും മതപണ്ഡിതന്മാരും അണി ചേരണമെന്നും അൽഖ്വയിദ ആഹ്വാനം ചെയ്യുന്നതായി ദേശീയ സുരക്ഷാ ഏജൻസികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ ദുർവ്യാഖ്യാനം ചെയ്താണ് ഭീകരർ പുതിയ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അറബ് നാടുകളിൽ ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാരെ ലക്ഷ്യമാക്കി ഐ എസ് ഐ നേരത്തെ തന്നെ പദ്ധതികൾ തയ്യാറാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരായ മുസ്ലീങ്ങളെ തന്നെ ഗൾഫ് നാടുകളിലെ ഇന്ത്യക്കാർക്കെതിരെ ഉപയോഗിക്കാമെന്നും ഈ സംഘർഷങ്ങളെ നയപരമായി മുതലെടുത്ത് അറബ് രാജ്യങ്ങളുമായി ഇന്ത്യ പുലർത്തിപ്പോരുന്ന മികച്ച ബന്ധത്തെ അട്ടിമറിക്കാമെന്നും ഇവർ കണക്ക് കൂട്ടുന്നു.
എന്നാൽ ഇത്തരത്തിൽ വിദ്വേഷത്തിന്റേതായ ആശയപ്രചാരണങ്ങൾ നടത്തുന്ന സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും അത്തരത്തിലുള്ള 2,794 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഈ അക്കൗണ്ടുകളെല്ലാം തന്നെ പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഇന്ത്യക്കാർ അടക്കമുള്ള എല്ലാവരും ഉടൻ പിടിയിലാകുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൾഫ് നാടുകളിൽ പയറ്റി പരാജയപ്പെട്ട ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളാണ് ഗൾഫിലെ ചില ഇന്ത്യക്കാരുടെ തന്നെ പിന്തുണയോടെ വിജയിപ്പിക്കാൻ ഐ എസ് ഐയും അൽഖ്വയിദയും ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ കർശനമായ നിലപാടുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.
Discussion about this post