വാഷിംഗ്ടൺ: അമേരിക്കയുമായുള്ള ബന്ധത്തിൽ സംഭവിച്ച ഉലച്ചിൽ പരിഹരിക്കാൻ ശ്രമിക്കതെ ചൈനക്ക് പിന്നാലെ പോകുന്ന പാകിസ്ഥാൻ ചൈനയുടെ വെറുമൊരു കോളനി മാത്രമായി അധഃപതിച്ചെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ ഡോക്ടർ മൈക്കിൾ റൂബിൻ.
ഇന്ത്യയുമായി അമേരിക്ക വളർത്തിക്കൊണ്ടു വരുന്ന സൗഹൃദത്തിന് മറുപടിയായാണ് പാകിസ്ഥാൻ ചൈനയെ കൂട്ടു പിടിക്കുന്നത്. എന്നാൽ ജനാധിപത്യ രാജ്യമായ ഇന്ത്യയും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും തമ്മിലുള്ള വ്യത്യാസം പാകിസ്ഥാന് മനസ്സിലാകുന്നില്ലെന്നും റൂബിൻ പരിഹസിക്കുന്നു.
പാകിസ്ഥാൻ ചൈനയെ ഒരു നയതന്ത്ര പങ്കാളിയും വിദേശ സുഹൃത്തുമായാണ് കാണുന്നത്. എന്നാൽ ചൈനക്ക് പാകിസ്ഥാൻ വെറുമൊരു കോളനി മാത്രമാണ്. അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒരു വിപണിയും പടിഞ്ഞാറൻ ഏഷ്യയിലേക്ക് കരമാർഗ്ഗമ്മുള്ള ഒരു പാതയും ഗ്വദാർ തുറമുഖത്തിന്റെ ആവശ്യത്തിനായുള്ള ഒരു കൈത്താങ്ങും മാത്രമാണ് ചൈനക്ക് പാകിസ്ഥാൻ.
ചൈനയുടെ ആവശ്യങ്ങൾ നടന്നു കഴിഞ്ഞാൽ അവരുടെ തനിനിറം പാകിസ്ഥാൻ മനസ്സിലാക്കും. ചെകുത്താനുമായി പങ്ക് കച്ചവടം നടത്തിയാലുള്ള അനുഭവം എന്താണെന്ന് പാകിസ്ഥാൻ തിരിച്ചറിയുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ റുബിൻ അഭിപ്രായപ്പെടുന്നു. ദശലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് ചൈനയിലെ ക്യാമ്പുകളിൽ കൊല്ലപ്പെടുകയും നരകയാതന അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നത്. മതത്തിന്റെ പേരിൽ നടക്കുന്ന ഈ കൂട്ടക്കുരുതിക്ക് നിശബ്ദാനുവാദം കൊടുക്കുന്ന പാകിസ്ഥാൻ നാളെ തങ്ങളുടെ പൗരന്മാരെ ചൈന കൊന്നാലും നിശബ്ദത പാലിക്കുമെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് വ്യാപനം തടയുന്നതിൽ അമ്പേ പരാജയപ്പെട്ടു നിൽക്കുന്ന പാകിസ്ഥാന്റെ നിസ്സഹായാവസ്ഥ ശരിക്കും മുതലെടുക്കുകയാണ് ചൈന ചെയ്യുന്നത്. അവർക്ക് കച്ചവട താത്പര്യങ്ങൾ മാത്രമാണുള്ളത്. ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും പഞ്ചാബിലും സിന്ധിലും ബലൂചിസ്ഥാനിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കതെ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. നിർദ്ദിഷ്ട ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി എത്രയും വേഗം പൂർത്തിയാക്കി കിഴക്കനേഷ്യയിലെ കച്ചവട സാമ്രാജ്യം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ചൈനക്ക് പാകിസ്ഥാനിലെ രോഗവ്യാപന സാദ്ധ്യത ഒരു പരിഗണനാ വിഷയമേ അല്ലെന്നും റൂബിൻ ചൂണ്ടിക്കാട്ടുന്നു.
മേഖലയിൽ പരിശോധനാ ലാബുകളോ ക്വാറന്റീൻ സംവിധാനങ്ങളോ സ്ഥാപിക്കാതെ പതിനയ്യായിരത്തോളം ചൈനീസ്- പാക് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇത് ലോകത്തിന് തന്നെ ഭീഷണിയാകുമെന്നത് ഉറപ്പാണ്. പ്രദേശത്തെ മനുഷ്യാവകാശ പ്രവർത്തകർ വിഷയം ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്താൻ പരിശ്രമിക്കുകയാണ്. സ്വന്തം പൗരന്മാരുടെ ജീവൻ തൃണവൽഗണിച്ച് സ്വാർത്ഥ താത്പര്യങ്ങളുടെ പിറകെ ചൈനയെ പിന്തുണച്ച് നീങ്ങുന്ന പാകിസ്ഥാൻ സ്വന്തം ശവക്കുഴി സ്വയം തോണ്ടുകയാണെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥനായ മൈക്കിൾ റൂബിൻ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post