തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. സംസ്ഥാനത്തെ പ്രമുഖരായ ചില മാദ്ധ്യമ പ്രവർത്തകർക്കും സാംസ്കാരിക പ്രവർത്തകർക്കും നഗര മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിട്ടുണ്ട്. ഇവരുൾപ്പെടെ മുപ്പതോളം പേരെ ഉൾപ്പെടുത്തി എൻ ഐ എ പട്ടിക തയ്യാറാക്കിയതായാണ് സൂചന. ഇവർക്കെതിരെ ഉടൻ നടപടികൾ ആരംഭിച്ചേക്കും.
പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നിന്നും പിടിയിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കേരളത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ പലരും പട്ടികയിലുള്ളതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ അലൈൻ ഷുഹൈബിൽ നിന്നും താഹയിൽ നിന്നും എൻ ഐ എ കൃത്യമായ വിവരശേഖരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാഥമിക പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞയാഴ്ച പിടിയിലായ മൂന്ന് പേരും നഗര മാവോയിസ്റ്റുകളാണ് എന്നാണ് എൻ ഐ എയുടെ നിഗമനം. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി എൻ ഐ എ കൊച്ചി യൂണിറ്റിലേക്ക് വിളിപ്പിക്കുമെന്നും വിവരമുണ്ട്.
വയനാട് വൈത്തിരിയിൽ വെടിയേറ്റു മരിച്ച സി.പി ജലീലിന്റെ വീട്ടിലും കോഴിക്കോട്ടെ മറ്റ് രണ്ട് സ്ഥലങ്ങളിലും എൻ ഐ എ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലൈനെയും താഹയെയും മാവോയിസ്റ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയത് കോഴിക്കോട്ടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷും വിജിത്തുമാണ് എന്നാണ് എന്‍.ഐ.എ വിശദീകരിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് സജീവമാണെന്നും എൻ ഐ എ നിരീക്ഷിക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടെ ചില വീടുകള്‍ കേന്ദ്രമാക്കി നിരോധിത സംഘടനകളുടെ പ്രവര്‍ത്തനം സജീവമാകുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോർട്ടും എൻ ഐ എക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post