കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിലായി. കൊല്ലം ചിതറയിൽ പത്താം ക്ലാസ്സുകാരിയെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയതിന് ഇരുപതുകാരനായ സിദ്ധിഖാണ് അറസ്റ്റിലായിരിക്കുന്നത്. പീഡനത്തിന് പുറമെ പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈവശപ്പെടുത്തി വില്‍പ്പന നടത്തിയ പ്രതി രണ്ട് മൊബൈൽ ഫോണുകൾ വാങ്ങുകയും ചെയ്തു.
പ്രണയം നടിച്ച് പെൺകുട്ടിയുമായി വീഡിയോ ചാറ്റ് ചെയ്തിരുന്ന സിദ്ധിഖ് ഇതിലൂടെ സംഘടിപ്പിച്ച പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. ആരുമില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. പീഡനം സഹിക്കാനാവാതെ വന്നതോടെ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് സിദ്ധിഖിനെ കസ്റ്റഡിയിൽ എടുത്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്.
Discussion about this post