കണ്ണൂർ: നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ജോലിയോ ശമ്പളമോ ഇല്ലെന്നും കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ആരോപിച്ചാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയത്. പല തവണ സംസാരിച്ചിട്ടും ഫലമില്ലാതെ വന്നതോടെ പൊലീസ് ഇവരെ വിരട്ടിയോടിക്കുകയും ബസ്സിൽ കയറ്റി തിരികെ കൊണ്ടു പോകുകയും ചെയ്തു.
വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്നവരാണ് പ്രതിഷേധവുമായി സംഘടിച്ച് എത്തിയത്. വളപട്ടണത്ത് ഇവർ താമസിച്ചിരുന്ന ക്യാമ്പുകളിൽ നിന്ന് എട്ട് മണിക്കൂറോളം നടന്നാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേർ കൂട്ടം കൂടിയതോടെ ജില്ലാ ഭരണകൂടവും ജാഗ്രതയിലായി. ജില്ലാ ലേബർ ഓഫീസറും തഹസിൽദാറും അടക്കമുള്ളവർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ ഇവരുമായി സമവായശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായിരുന്നില്ല.
ക്യാമ്പുകളിൽ പഞ്ചായത്ത് ഭക്ഷണം എത്തിക്കുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. കണ്ണൂർ ജില്ലയിൽ ആകെ മുപ്പത്തിയയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇതിൽ ഏതാണ്ട് മൂവായിരത്തോളം പേർ മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോയിട്ടുള്ളൂ.
Discussion about this post