ഡൽഹി: സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ നിരക്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കൊവിഡ് പരിശോധനക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. 4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. ഇതാണ് കേന്ദ്രം റദ്ദാക്കിയത്. പരിശോധന നിരക്ക് ഇനി മുതൽ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.
സ്വകാര്യ ലാബുകളിൽ നടത്തുന്ന പരിശോധനകളിൽ 17 ശതമാനം സാമ്പിൾ പോസിറ്റാവാകുന്നു എന്ന കണക്കും പുറത്തുവന്നു. നിരക്ക് കുറച്ചാല്‍ കൂടുതല്‍ പരിശോധന സ്വാകര്യ ലാബുകളില്‍ നടത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ സ്വാകര്യലാബുകളില്‍ കൂടി പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂടുതല്‍ മനസിലാക്കുന്നതിനുവേണ്ടി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കൂടുതല്‍ വിഭാഗങ്ങളെ ലക്ഷണം കാണിക്കുന്ന മുറക്ക് മുൻഗണനാ ക്രമത്തിൽ പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദ്ദേശത്തിൽ പറയുന്നു. നേരത്തെ ആരോഗ്യ പ്രവര്‍ത്തകർക്കും, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായിരുന്നു മുന്‍ഗണനയെങ്കില്‍ ഇപ്പോള്‍ പൊലീസുകാര്‍, സെക്യൂരിറ്റി ജീവനക്കര്‍, വഴിയോര കച്ചവടക്കാര്‍, ബസ് ജീവനക്കാര്‍, വിമാനത്താവളങ്ങളിലെ ജീവനക്കാർ എന്നിവർക്കും പരിശോധനയിൽ മുൻഗണന നൽകണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു.
Discussion about this post