തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള ശബരിമല തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ രോഗ വ്യാപനത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരെത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദർശനം നടത്തുന്നവർക്കാർക്കെങ്കിലും രോഗം സ്ഥിതീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഉൾപ്പടെ നിരീക്ഷണത്തിൽ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇത് ബാധിക്കുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. രോഗവ്യാപനം ഉയർന്ന് നിൽക്കുന്ന ഈ സമയത്ത് ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല ക്ഷേത്ര ഉത്സവം മാർച്ചിൽ നടക്കേണ്ടിയിരുന്നത് രോഗവ്യാപന പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു. അതാണിപ്പോൾ നടത്താൻ തുനിയുന്നത്. ഉത്സവം കുറച്ചു കൂടി നീട്ടിവെക്കണം എന്ന തന്ത്രിയുടെ നിർദ്ദേശം സ്വീകരിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ശബരിമലയിൽ ഇപ്പോൾ തീർത്ഥാടകരെ കയറ്റുന്നതിൽ നിന്ന് പിന്തിരിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post