ഭോപ്പാൽ: കൊറോണ ബാധിതനായ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും ഇന്ന് നടന്ന രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുത്തു. പിപിഇ കിറ്റ് ധരിച്ചാണ് കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി ഭോപ്പാലിലെ നിയമസഭയിൽ എത്തിയത്.
വോട്ടെടുപ്പിന്റെ അവസാനത്തിലാണ് എല്ലാ സജ്ജീകരണങ്ങളുമായി കോൺഗ്രസ് എംഎൽഎ എത്തിയത്. 205 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് കൊറോണ ബാധിതനായ എംഎൽഎ നിയമസഭയിൽ എത്തിയത്. പിപിഇ കിറ്റ് ധരിച്ച എംഎൽഎയുടെ കയ്യിൽ മൊബെെൽ ഫോൺ മാത്രമാണുണ്ടായിരുന്നത്. വോട്ട് ചെയ്ത ശേഷം ഉടൻ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. ജൂൺ ആറിനാണ് എംഎൽഎയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. തുടർന്ന് കൊറോണ പരിശോധന നടത്തി. ജൂൺ 12 നു കൊറോണ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് കുനാൽ ചൗധരി വോട്ട് ചെയ്യാനെത്തിയത്.
കൊറോണയുടെ പശ്ചാത്തലത്തിൽ പാരാ മെഡിക്കൽ സംഘങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചിരുന്നു. സ്ഥാനാർഥികൾ, എംഎൽഎമാർ, പോളിങ് സ്റ്റാഫുകൾ എന്നിവർക്കായി പോളിങ് കേന്ദ്രങ്ങളുടെ പല ഭാഗങ്ങളിലായി മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഒരുക്കിയിട്ടുണ്ടായിരുന്നു. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ പോളിങ് കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയും ചെയ്തു.
അതേസമയം കോൺഗ്രസിനും ബിജെപിക്കും രാജ്യസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. എട്ട് സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. വെെകീട്ട് അഞ്ചിനാണ് വോട്ടെണ്ണൽ. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
Discussion about this post